ഉമ്മയെ എപ്പോഴും കുറ്റം പറയും; പിതൃമാതാവിനെ കൊല്ലാനുള്ള കാരണം വെളിപ്പെടുത്തി അഫാന്‍, കണ്ടയുടന്‍ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു

രേണുക വേണു

വെള്ളി, 28 ഫെബ്രുവരി 2025 (10:11 IST)
പിതാവിന്റെ ഉമ്മ സല്‍മാബീവിയെ കൊല്ലാന്‍ കാരണം തന്റെ ഉമ്മയെ എപ്പോഴും കുറ്റപ്പെടുത്തുന്നതിനാലാണെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍. സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഉമ്മയാണെന്നു എപ്പോഴും കുറ്റപ്പെടുത്തും. ഇത് തനിക്കു ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് സല്‍മാബീവിയെ കൊലപ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നെന്ന് അഫാന്‍ പൊലീസിനു മൊഴി നല്‍കി. 
 
തന്റെ ഉമ്മയെ പിതൃമാതാവ് സല്‍മാബീവി എപ്പോഴും കുറ്റപ്പെടുത്തും. ഇതേ ചൊല്ലി സല്‍മാബീവിയുമായി സ്ഥിരം വഴക്കിട്ടിരുന്നു. ഉമ്മയാണ് എല്ലാറ്റിനും കാരണമെന്നാണ് സല്‍മാബീവി കുറ്റപ്പെടുത്തിയിരുന്നത്. ഉമ്മയെ കുറ്റപ്പെടുത്തുന്നത് തനിക്കു സഹിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് അവരെ കൊല്ലണമെന്ന് മനസില്‍ ഉറപ്പിച്ചു തന്നെയാണ് പോയതെന്നും അഫാന്‍ പറഞ്ഞു. 
 
സല്‍മാബീവിയോടു ഒരുവാക്ക് പോലും സംസാരിക്കാന്‍ നില്‍ക്കാതെ കണ്ടയുടനെ തലയ്ക്കടിക്കുകയായിരുന്നു. സല്‍മാബീവിയുടെ വീട്ടില്‍ എത്തിയ ഉടനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. പിതാവിന്റെ ഉമ്മയുമായി സംസാരിക്കാന്‍ നിന്നില്ല. തലയ്ക്കടിച്ച ശേഷം സല്‍മാബീവിയുടെ ഒരു പവനില്‍ കൂടുതല്‍ തൂക്കമുള്ള മാല എടുത്ത് തിരികെ പോന്നു. ഈ മാല പണയം വെച്ച് 74,000 രൂപ വാങ്ങി. അതില്‍ നിന്ന് 40,000 രൂപ കടം വീട്ടിയ ശേഷം ബാപ്പയുടെ സഹോദരന്റെ വീട്ടില്‍ പോയി. 
 
പിതൃസഹോദരനെയും ഭാര്യയെയും കൊന്ന ശേഷം പെണ്‍സുഹൃത്ത് ഫര്‍സാനയെ കൊലപ്പെടുത്തി. കൂട്ടക്കൊല ഏറ്റുപറഞ്ഞപ്പോള്‍ ഇതെല്ലാം ചെയ്തിട്ടു നമ്മള്‍ എങ്ങനെ ജീവിക്കുമെന്നാണ് കാമുകി ചോദിച്ചത്. ഉടനെ തന്നെ ഫര്‍സാനയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നും അഫാന്‍ പൊലീസിനു മൊഴി നല്‍കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍