ദിലീപ് കേസ് നൽകിയത് നിരപരാധിയെന്ന് വരുത്തിത്തീർക്കാൻ, കാവ്യാ മാധവനും സിദ്ദിഖും സാക്ഷികൾ; മഞ്ജുവിന്റെ മൊഴി നിർണായകമാകും

വ്യാഴം, 23 നവം‌ബര്‍ 2017 (07:26 IST)
കൊച്ചിയിൽ ആക്രമിക്കപ്പെട്ട യുവനടിയോട് നടൻ ദിലീപിനു വൈരാഗ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന കുറ്റപത്രത്തിന്റെ പകർപ്പ് പുറത്ത്. മഞ്ജു വാര്യരുമായുള്ള ബന്ധം തകരാൻ കാരണക്കാരി നടിയാണെന്ന ധാരണയാണ് ക്വട്ടേഷനു ദിലീപിനെ പ്രേരിപ്പിച്ചതെന്ന് കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രത്തിന്റെ വിശദാംശങ്ങള്‍ മനോരമ ന്യൂസ് ആണ് പുറത്തുവിട്ടത്. 
 
മഞ്ജുവുമായുള്ള ബന്ധം തകരുന്നതിന് കാരണക്കാരി ഈ നടിയാണെന്ന ധാരണയാണ് അവരോടുള്ള പക ദിലീപില്‍ വളരാന്‍ കാരണമെന്നാണ് പൊലീസ് ഭാഷ്യം. നടിയുടെ പെരുമാറ്റവും ചില പരാമര്‍ശങ്ങളും അവരോടുള്ള ദിലീപിന്‍റെ പക വര്‍ദ്ധിപ്പിച്ചത്രേ. പള്‍സര്‍ സുനിക്ക് നടിക്കെതിരെ ക്വട്ടേഷന്‍ നല്‍കാന്‍ ദിലീപിനെ പ്രേരിപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
 
നടിയെ മാനഭംഗപ്പെടുത്തി വിഡിയോ പകർത്താനുള്ള ക്വട്ടേഷൻ 1.5 കോടി രൂപയ്ക്കാണ് സുനിക്കു നൽകിയത്. ടെമ്പോ ട്രാവലറിലിട്ട് നടിയെ മാനഭംഗപ്പെടുത്താനായിരുന്നു ആദ്യത്തെ പദ്ധതി. എന്നാൽ, പിന്നീട് ഈ പദ്ധതി മാറ്റുകയായിരുന്നു.
 
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോടു പകയുണ്ടായതിന് പിന്നിൽ എട്ടു കാരണങ്ങൾ ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. കേസിൽ ആക്രമിക്കപ്പെട്ട നടിയും മ‍‍ഞ്ജുവും കാവ്യയും സാക്ഷികളാണ്. ആക്രമിക്കപ്പെട്ട നടി ഒന്നാം സാക്ഷിയും മഞ്ജു വാരിയർ 11ആം സാക്ഷിയുമാണ്. കാവ്യ മാധവൻ കേസിൽ 34ആം സാക്ഷിയാണ്. നടൻ‌ സിദ്ധിഖ് 13ആം സാക്ഷിയും.
 
സിനിമയിൽനിന്ന് നടിയെ മാറ്റിനിർത്താൻ ദിലീപ് ശ്രമിച്ചുവെന്നും നടിക്ക് സിനിമയിൽ അവസരം നൽകിയവരോട് ദിലീപിനു കടുത്ത നീരസമായിരുന്നു ഉണ്ടായിരുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു.  
385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. സിനിമാമേഖലയിൽ നിന്നുമാത്രമായി കേസിൽ 50ൽ അധികം സാക്ഷികളുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍