കൊച്ചിയില്‍ ചരക്കുകപ്പല്‍ മുങ്ങിയ സംഭവം: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ സംഘം കടലിന്റെ അടിത്തട്ട് പരിശോധിക്കും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 6 ജൂണ്‍ 2025 (10:25 IST)
കൊച്ചിയില്‍ ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരുടെ സംഘം കടലിന്റെ അടിത്തട്ട് പരിശോധിക്കും. ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങും കപ്പല്‍ കമ്പനിയായ എംഎസ്സിയും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ധരുടെ സംഘം കപ്പല്‍ മുങ്ങിയ സ്ഥലത്ത് കടലിന്റെ അടിത്തട്ടില്‍ പരിശോധന നടത്തി മാപ്പിംഗ് പൂര്‍ത്തിയാക്കും. തുടര്‍ന്ന് കണ്ടെയ്‌നറുകള്‍ പുറത്തെടുക്കാനുള്ള നടപടികളിലേക്ക് കടക്കും. കപ്പല്‍ മുങ്ങിയ മേഖലാ പൂര്‍ണ്ണമായും കോസ്റ്റുകാര്‍ഡിന്റെ നിരീക്ഷണത്തിലാണ്.
 
അതേസമയം കപ്പലിലെ ചരക്കിനെക്കുറിച്ചുള്ള വിവരങ്ങള്‍ കേരള സര്‍ക്കാര്‍ പുറത്തുവിട്ടു. പതിമൂന്ന് കണ്ടെയ്‌നറുകളില്‍ കാല്‍സ്യം കാര്‍ബൈഡും അറുപത് പോളിമര്‍ അസംസ്‌കൃത വസ്തുക്കളും ഉണ്ടായിരുന്നു. കാല്‍സ്യത്തിന്റെയും കാര്‍ബണിന്റെയും സംയുക്തമായ കാല്‍സ്യം കാര്‍ബൈഡ് വെള്ളത്തില്‍ കലരുമ്പോള്‍ അസറ്റിലീന്‍ വാതകം ഉണ്ടാകുന്നു. ഇത് പെട്ടെന്ന് തീ പിടിക്കാന്‍ സാധ്യതയുണ്ട്. മനുഷ്യശരീരത്തിനും ഇത് ദോഷകരമാണ്. കപ്പലില്‍ 643 കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും, 640 കണ്ടെയ്നറുകളുടെ വിവരങ്ങള്‍ മാത്രമേ കപ്പല്‍ അധികൃതര്‍ കൈമാറിയിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. ക്യാഷ്' എന്ന് രേഖപ്പെടുത്തിയ നാല് കണ്ടെയ്‌നറുകളില്‍ കശുവണ്ടിപ്പരിപ്പ് ഉണ്ടായിരുന്നു. 46 കണ്ടെയ്‌നറുകളില്‍ തേങ്ങയും കശുവണ്ടിപ്പരിപ്പും ഉണ്ടായിരുന്നു. 39 കണ്ടെയ്‌നറുകളില്‍ തുണി നിര്‍മ്മിക്കാനുള്ള പഞ്ഞിയും 87 കണ്ടെയ്‌നറുകളില്‍ തടിയും ഉണ്ടായിരുന്നു.
 
കപ്പലിലെ കണ്ടെയ്‌നറുകളില്‍ കയറ്റി അയച്ച ചരക്കിന്റെ വിശദാംശങ്ങള്‍ പരസ്യമാക്കാന്‍ ഹൈക്കോടതി നേരത്തെ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ വിഷയത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ നടപടി ആരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കപ്പല്‍ അപകടത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. കടലിലെ വിഷാംശം നീക്കം ചെയ്യുന്നതിനുള്ള പരിഹാരം തേടി അദ്ദേഹം കോടതിയെ സമീപിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസ പദ്ധതിയും നടപ്പിലാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. പാരിസ്ഥിതിക ആഘാതം വിലയിരുത്താന്‍ ഉന്നതാധികാര വിദഗ്ദ്ധ സമിതിയെ നിയമിക്കണമെന്നും ഷിപ്പിംഗ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍