‘ഇരുട്ടത്ത് കത്തിയെടുത്തു വീശിയപ്പോള്‍ സംഭവിച്ചത്’; സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് മനപൂര്‍വമല്ലെന്ന് യുവതി - ഫോണ്‍ സംഭാഷണം പുറത്ത്

വെള്ളി, 16 ജൂണ്‍ 2017 (12:17 IST)
സ്വാമി ഗംഗേശാനന്ദ തന്നെ ചതിച്ചിട്ടില്ലെന്നും സ്വാമിയുമായി ലൈംഗികബന്ധമുണ്ടായിട്ടില്ലെന്നും വെളിപ്പെടുത്തുന്ന പെൺകുട്ടിയുടെ ഫോൺ സംഭാഷണം പുറത്ത്. ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ കുറ്റം ചെയ്തത് താനാണ്. എന്നാല്‍ അത് മനപൂര്‍വമല്ലെന്നും പുറത്തുവന്ന് സംഭാഷണത്തില്‍ പെണ്‍കുട്ടി വ്യക്തമാക്കുന്നുണ്ട്. എല്ലാം തന്റെ കാമുകന്‍ അയ്യപ്പദാസിന്റെ ഗൂഢാലോചനയുടെ ഫലമാണ് ഈ സംഭവമെന്നും ഗംഗേശാനന്ദയുടെ അഭിഭാഷകനോടായി യുവതി പറയുന്നുണ്ട്. അഭിഭാഷകന്‍ തന്നെയാണ് യുവതിയുടെ ഈ ഫോണ്‍ സംഭാഷണം പുറത്തുവിട്ടത്.
 
സ്വാമിയും തന്റെ അമ്മയും തമ്മില്‍ ഒരു ബന്ധവുമില്ല. തന്റെ കാമുകന്‍ അയ്യപ്പദാസ് തെറ്റിദ്ധരിപ്പിച്ചതിന്റെ ഭാഗമായാണ് ഇത്തരമൊരു കേസുണ്ടായത്. സംഭവം നടക്കുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് അയ്യപ്പദാസ് കത്തി കൊണ്ടുവന്നു തന്നത്. അയ്യപ്പദാസ് നിര്‍ബന്ധിച്ചാണ് തന്നെ സ്വാമിയുടെ അടുത്തേക്ക് പറഞ്ഞയച്ചത്. സ്വാമിയോട് ഒരുപാട് നാളുകള്‍ക്ക് ശേഷമായിരുന്നു സംസാരിക്കുന്നതും അടുത്തിരിക്കുന്നതും. സ്വാമി തന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. സ്വാമിയുടെ അടുത്ത് ഇരുട്ടത്ത് ഇരുന്നപ്പോള്‍ കത്തി ചെറുതായൊന്നു വീശുകയായിരുന്നു. സംഭവത്തിനുശേഷം പൊലീസിനെ അറിയിക്കാൻ പറഞ്ഞതും അയ്യപ്പദാസാണെന്നും പെൺകുട്ടി പറയുന്നുണ്ട്.
 
സ്വാമിയുടെ വയറിൽ ചെറിയ മുറിവുണ്ടായെന്നാണ് താന്‍ കരുതിയത്. ലിംഗം 90 ശതമാനം മുറിയാൻ മാത്രം ഒന്നും ചെയ്തില്ല. സ്വാമിയെ മനഃപൂർവം മുറിവേൽപ്പിച്ചതല്ല. പൊലീസ് പറഞ്ഞതനുസരിച്ചാണ് മൊഴി നൽകിയതെന്നും യുവതി പറയുന്നു. 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണവും യുവതി സംഭാഷണത്തില്‍ നിഷേധിക്കുന്നുണ്ട്. ഇന്നലെ പെണ്‍കുട്ടിയുടെതെന്ന പേരില്‍ പ്രതിഭാഗം വക്കീല്‍ കത്ത് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഫോണ്‍ സംഭാഷണവും അഭിഭാഷകന്‍ പുറത്തുവിട്ടത്.

വെബ്ദുനിയ വായിക്കുക