‘അവനെ അടിക്കും, വേണമെങ്കില്‍ കൊല്ലുകതന്നെ ചെയ്യും’; ഉഴവൂരിനെതിരെ എൻസിപി സംസ്ഥാന സെക്രട്ടറിയുടെ കൊലവിളി - ശബ്ദ രേഖ പുറത്ത്

ബുധന്‍, 9 ഓഗസ്റ്റ് 2017 (13:01 IST)
അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂർ വിജയനെതിരെ കൊലവിളിയുമായി എൻസിപി നേതാവ്. പാർട്ടി സംസ്ഥാന സെക്രട്ടറിയും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്‍ ചെയർമാനുമായ സുൾഫിക്കർ മയൂരിയാണ് വിജയന്റെ മരണത്തിന് തൊട്ടുമുൻപ് അദ്ദേഹത്തിനെതിരെ അതിരൂക്ഷമായ പരാമർശങ്ങള്‍ ഉന്നയിച്ചത്. ആ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
 
മനോരമ ന്യൂസാണ് സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്ത് വിട്ടത്. ഉഴവൂരിന്റെ മരണം സംബന്ധിച്ചുള്ള കാര്യങ്ങളില്‍ അന്വേഷണം വേണമെന്ന് പാര്‍ട്ടിയില്‍ നിന്നും തന്നെ ആവശ്യമുയരുന്നതിനിടൊയാണ് ഇത് പുറത്ത് വന്നിരിക്കുന്നത്. ഉഴവൂര്‍ വിജയന്റെ മരണത്തിന് രണ്ട് ദിവസം മുമ്പാണ് സംഭാഷണം നടന്നത്.
 
അവന് അടിയും കൊടുക്കും. മുണ്ടും വലിക്കും വേണമെങ്കില്‍ കൊല്ലുകയും ചെയ്യും. അതിനായി ഒരു കോടിയോ രണ്ട് കോടിയോ മുടക്കുന്നതിന് ബുദ്ധിമുട്ടില്ലാത്തവനാണ് ഞാന്‍. ഉഴവൂര്‍ വിജയന്‍ രാജിവെയ്ക്കണം. ആലപ്പുഴ ജില്ലാ കമ്മിറ്റി ഇന്ന് അത് ആവശ്യപ്പെടും. എന്നിങ്ങനെയായിരുന്നു സംഭാഷണം.
 
എൻസിപിയിലെ തന്നെ മറ്റൊരു നേതാവിനെ വിളിച്ച് ഇത്തരത്തില്‍ സംസാരിച്ച സുൾഫിക്കർ ഇതിന് പിന്നാലെ വിജയനെ നേരിട്ടും വിളിച്ചിരുന്നു. ഈ സംസാരത്തിനൊടുവിലാണ് ഉഴവൂർ വിജയൻ കുഴഞ്ഞുപോയതായി സന്തതസഹചാരിയായിരുന്ന എൻസിപി നേതാവ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

വെബ്ദുനിയ വായിക്കുക