അപകീർത്തിപ്പെടുത്തുന്ന കത്തു പുറത്തുവിട്ട സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ക്കെതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മാനനഷ്ടക്കേസ് ഫയൽ ചെയ്തു. സരിതയ്ക്ക് പുറമെ നാല് മാധ്യമപ്രവർത്തകരെയും എതിർകക്ഷികളാക്കിയാണ് കേസ്. ഹരജിയിൽ കോടതി മെയ് 28ന് വാദം കേൾക്കും. കത്ത് പുറത്തുവിട്ടതിലൂടെ തന്നെ അപകീർത്തിപ്പെടുത്താനും അതിലൂടെ സര്‍ക്കാറിനെ താഴെ ഇറക്കാനുമുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പരാതിയില്‍ പറയുന്നു. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് തനിക്കെതിരെ ഉന്നയിച്ചതെന്നും ഹർജിയിൽ ഉമ്മൻ ചാണ്ടി ആരോപിച്ചു. ഹർജിയിൽ ഈ മാസം 28ന് ഹൈക്കോടതി വാദം കേൾക്കും.
സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ കസ്റ്റഡിയിലിരിക്കെ എഴുതിയ വിവാദ കത്ത് ഒരു സ്വകാര്യ ചാനലായിരുന്നു പുറത്തു വിട്ടത്. തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് കത്തില്‍ സരിത ഉമ്മന്‍ ചാണ്ടിക്കെതിരെ ഉന്നയിച്ചിരുന്നത്.
എന്നാല്‍, കത്ത് വ്യാജമാണെന്നും ചില തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും കത്തില്‍ വരുത്തിയിട്ടുണ്ടെന്ന് സരിതയുടെ മുന്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.