ഷുക്കൂര്‍ വധം: പൊലീസ് സിപിഎമ്മിനെ സഹായിക്കുന്നെന്ന് ലീഗ്

ശനി, 2 മാര്‍ച്ച് 2013 (11:51 IST)
PRO
PRO
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പൊലീസ്‌ സിപിഎമ്മിനെ സഹായിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണവുമായി ലീഗ് പ്രാദേശിക നേതൃത്വം രംഗത്ത്. കേസ്‌ എത്രയും വേഗം സിബിഐക്ക്‌ കൈമാറിയില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ലീഗ്‌ പ്രാദേശിക നേതൃത്വം വ്യക്തമാക്കി. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പൊലീസ്‌ കാണിച്ച താത്പര്യം ഷുക്കൂര്‍ കേസില്‍ കാണിച്ചില്ലെന്നും ലീഗ്‌ നേതാക്കള്‍ ആരോപിച്ചു.

കേസില്‍ ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ല. സി പി എം നേതാക്കളായ പി ജയരാജന്‍, ടി വി രാജേഷ്‌ എംഎല്‍എ എന്നിവര്‍ക്കെതിരേ ദുര്‍ബലമായ വകുപ്പുകളാണ്‌ പൊലീസ്‌ ചുമത്തിയത്‌. ഇവരെ രക്ഷിക്കാനാണ്‌ പൊലീസിന്റെ ശ്രമം. പൊലീസ്‌ അനാസ്ഥ തുടര്‍ന്നാല്‍ കേസിലെ സാക്ഷികള്‍ ഇനിയും കൂറുമാറിയേക്കുമെന്നും ലീഗ് ആരോപിച്ചു.

ഷുക്കൂര്‍ വധക്കേസ്‌ സിബിഐ അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട് നേരത്തെ ഷുക്കൂറിന്റെ മാതാവും സഹോദരനും രംഗത്ത് വന്നിരുന്നു. മരണത്തിന്‌ മുന്‍പ്‌ സഹായം അഭ്യര്‍ഥിച്ച്‌ ഷുക്കൂര്‍ പൊലീസ്‌ സ്റ്റേഷനിലേക്ക്‌ വിളിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ഷുക്കൂറിന്റെ മാതാവ്‌ ആത്തിക്ക വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പൊലീസ്‌ അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്നും സാക്ഷികളെ സിപിഎം ഭീഷണിപ്പെടുത്തുകയാണെന്നും മാതാവ്‌ ആരോപിച്ചു.

ഗൂഢാലോചനയില്‍ ടി വി രാജേഷ്‌ എംഎല്‍എയ്ക്കും സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനും വ്യക്‌തമായ പങ്കുണ്ടെന്നു ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ്‌ ആരോപിച്ചു. ജയരാജന്റെ വ്യക്‌തമായ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണു വിശ്വസിക്കുന്നത്‌.

കേസ്‌ സിബിഐ അന്വേഷിച്ചില്ലെങ്കില്‍ സാക്ഷികള്‍ വധിക്കപ്പെടുകയോ അവരെ ഭീഷണപ്പെടുത്തുകയോ ചെയ്യും. തളിപ്പറമ്പ്‌ സഹകരണ ആശുപത്രിയില്‍ നിന്നു സാങ്കേതിക തെളിവുകള്‍ ശേഖരിച്ചിട്ടില്ലെന്നും ദാവൂദ്‌ പറഞ്ഞു.

വെബ്ദുനിയ വായിക്കുക