ലാവ്‌ലിനില്‍ 374 കോടി, എരുമേലി വിമാനത്താവളത്തില്‍ 25000 കോടി; പിണറായിക്കെതിരെ ഗുരുതര ആരോപണവുമായി ബിജെപി

Webdunia
വ്യാഴം, 17 നവം‌ബര്‍ 2016 (19:24 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗം വി മുരളീധരന്‍ രംഗത്തെത്തി. എരുമേലി വിമാനത്താവള പദ്ധതിക്കു പിന്നില്‍ 25000 കോടി രൂപയുടെ കുംഭകോണമാണെന്ന് മുരളീധരന്‍ ആരോപിച്ചു. 
 
എസ്എന്‍സി ലാവ്‌ലിന്‍ ഇടപാടില്‍ 374 കോടി രൂപയുടെ ക്രമക്കേടാണ് നടന്നത്. ഇപ്പോള്‍ മുഖ്യമന്ത്രിയായപ്പോള്‍ പിണറായി വിജയന്‍റെ നിലവാരം വര്‍ദ്ധിച്ചു. അതുകൊണ്ട് ശബരിമലയുടെയും എരുമേലി വിമാനത്താവളത്തിന്‍റെയും മറവില്‍ 25000 കോടി രൂപയുടെ കുംഭകോണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. സി പി എം നേതാക്കള്‍ക്ക് ഇതിന്‍റെ എത്ര വിഹിതം ലഭിക്കുമെന്ന് പിന്നീടറിയാമെന്നും വി മുരളീധരന്‍ പറഞ്ഞു.
 
സര്‍ക്കാരിന് അര്‍ഹതപ്പെട്ടതാണ് എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ്. അത് ഇപ്പോള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്ക് വിമാനത്താവളത്തില്‍ ഷെയര്‍ നല്‍കി ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാരിന് അവകാശപ്പെട്ട തോട്ടഭൂമി കൈവശക്കാര്‍ക്ക് പതിച്ചു നല്‍കാനുള്ള 25000 കോടി രൂപയുടെ കുംഭകോണമാണ് നടക്കാനൊരുങ്ങുന്നത് - മുരളീധരന്‍ ആരോപിച്ചു.
Next Article