മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്ക്കും?

വ്യാഴം, 13 ജൂലൈ 2017 (17:21 IST)
നടിയെ ആക്രമിച്ച സംഭവത്തില്‍ അറസ്റ്റിലായ ദിലീപ് പല പ്രാവശ്യം മുകേഷിനെ ഫോണില്‍ ബന്ധപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. അതിനെ തുടര്‍ന്ന് മുകേഷിനെ ചോദ്യം ചെയ്യുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 
 
ഈ ആരോപണം ശരിയെന്ന് വന്നാല്‍ പാര്‍ട്ടി മുകേഷിനോട് രാജി ആവശ്യപ്പെടും. ദിലീപിന്റെ അറസ്‌റ്റോടെ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും ലഭിച്ച മികച്ച പ്രതിച്ഛായയാരുന്നു ലഭിച്ചത്. ഇത് നഷ്ടപ്പെടുത്താന്‍ ഒരിക്കലും പാര്‍ട്ടി ഒരുക്കമാകില്ല.  
 
കുടാതെ മുകേഷ് പാര്‍ട്ടിക്കു ബാധ്യതയാകുന്നു എന്നാണ് പ്രധാന ആരോപണങ്ങളും വരുന്നുണ്ട്. പി കെ ഗുരുദാസനെ ഒഴിവാക്കി മുകേഷിനെ സ്ഥാനാര്‍ഥിയാക്കിയതു പിണറായി വിജയന്റെ തീരുമാനമായിരുന്നു.  അതിനു വഴങ്ങാന്‍ ജില്ലാ കമ്മിറ്റി നിര്‍ബന്ധിതമായി.
 
 തുടര്‍ന്നാണ് സിപിഐ അനുഭാവിയായിരുന്ന മുകേഷ് സിപിഎം സ്ഥാനാര്‍ഥിയായത്.വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച മുകേഷ് മണ്ഡലത്തിലേക്ക് വരുന്നില്ലെന്ന പരാതിയായിരുന്നു പിന്നീട്. കേസില്‍ മുകേഷിനെ ചോദ്യം ചെയ്തതും അദ്ദേഹത്തിനു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തേണ്ടിവന്ന സാഹചര്യവും പാര്‍ട്ടിയില്‍ ചര്‍ച്ചയായി. 
 
മുകേഷിന്റെ രാജി ആവശ്യമാണെന്ന് അവര്‍ പരോക്ഷമായി ആവശ്യപ്പെടുന്നുവെന്ന വാര്‍ത്തകള്‍ വരുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ മുകേഷിന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചതിന്‍ പിന്നില്‍ പ്രവര്‍ത്തിച്ച സംസ്ഥാന നേതൃത്വം ഇക്കാര്യത്തില്‍ അദ്ദേഹത്തിനൊപ്പമുണ്ടാവില്ല എന്ന സൂചനയാണ് ഇപ്പോള്‍ ഉള്ളത്.

വെബ്ദുനിയ വായിക്കുക