ബാലകൃഷണന്‍റെ ഭാഷ കോളയുടേത്: ഫെയ്സി

ബുധന്‍, 30 ജൂണ്‍ 2010 (13:09 IST)
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി ബാലകൃഷ്ണന്‍റെ ഭാഷ കൊക്കകോളയുടേതാണെന്ന് വ്യവസായ പ്ലാച്ചിമട ഉന്നതാധികാരസമിതി അംഗം ഡോ ഫെയ്സി. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊക്കക്കോള കമ്പനിക്ക് അനുകൂലമായി ബാലകൃഷ്ണന്‍ തുടര്‍ച്ചയായി നിലപാടെടുക്കുന്നതിന് ഇടയിലാണ്
ബാലകൃഷ്ണനെതിരെ പ്രസ്താവന വന്നിരിക്കുന്നത്. ബാലകൃഷ്ണന്‍റെ നിലപാടുകള്‍ അത്ഭുതപ്പെടുത്തുന്നതാണെന്നും കൊക്കക്കോള കമ്പനി സ്വയം പ്രതിരോധിക്കാന്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ്‌ ബാലകൃഷ്ണന്‍ പറയുന്നതെന്നും പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഫെയ്സി പറഞ്ഞു.

കോള കമ്പനിയുടെ അതേ ഭാഷയില്‍ സംസാരിക്കുന്ന ബാലകൃഷ്ണന്‍റെ നിലപാടുകള്‍ സംശയാസ്പദമാണ്‌. പ്ലാച്ചിമടയിലെ ഭൂഗര്‍ഭജലവിതാനം താണതിന്‌ കാരണം കോളക്കമ്പനിയുടെ പ്രവര്‍ത്തനം തന്നെയാണെന്നും ഇതു സംബന്ധിച്ച്‌ സമിതി നടത്തിയ കണ്‌ടെത്തലുകളുടെ ആധികാരികത എവിടെയും തെളിയിക്കാമെന്നും ഫെയ്സി പറഞ്ഞു.

എന്നാല്‍ കൈയ്യടി നേടാനുള്ള ശുപാര്‍ശകളാണ്‌ റിപ്പോര്‍ട്ടിലുള്ളതെന്ന്‌ ആരോപിക്കുന്ന ടി ബാലകൃഷ്ണന്‍റെ ക്യാബിനറ്റ്‌ നോട്ട്‌ നേരത്തേ പുറത്തുവന്നിരുന്നു. റിപ്പോര്‍ട്ട്‌ സമഗ്രമല്ലെന്നും ബാലകൃഷ്ണന്റെ ക്യാബിനറ്റ്‌ നോട്ടില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക