ജഗതിയുടെ നിലമെച്ചപ്പെട്ടു; വെല്ലൂരിലേക്ക് കൊണ്ടുപോയേക്കും

ഞായര്‍, 8 ഏപ്രില്‍ 2012 (18:17 IST)
PRO
PRO
വാഹനാപകടത്തില്‍ പരുക്കേറ്റ് കോഴിക്കോട്ടെ മിംസ്‌ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിന്റെ ആരോഗ്യനില മെച്ചപ്പെടുന്നു. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ചൊവ്വാഴ്ച വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജിലേക്ക്‌ കൊണ്ടുപോയേക്കും.

കഴിഞ്ഞ ആഴ്ച വെല്ലൂരിലേക്ക്‌ മാറ്റാന്‍ തയാറെടുത്തിരുന്നെങ്കിലും പനി ബാധിച്ചതിനാല്‍ യാത്ര ഒഴിവാക്കുകയായിരുന്നു. ഇപ്പോള്‍ ജഗതിയുടെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന്‌ ബന്ധുക്കളും ആശുപത്രി അധികൃതരും അറിയിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്നും എയര്‍ ആംബുലന്‍സ്‌ എത്തിച്ചാകും ജഗതിയെ വെല്ലൂരിലേക്ക്‌ കൊണ്ടുപോകുക.

ഫിസിയോതെറാപ്പിയില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനാണ്‌ അദ്ദേഹത്തെ വെല്ലൂരിലേക്ക്‌ മാറ്റുന്നത്‌. നേരത്തെ വെല്ലൂര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മിംസ്‌ ആശുപത്രിയില്‍ എത്തി ജഗതിയെ പരിശോധിച്ചിരുന്നു.

മാര്‍ച്ച് പത്തിനാണു കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്കടുത്തു പാണമ്പ്രയില്‍ കാര്‍ ഡിഡൈറില്‍ ഇടിച്ച്‌ ജഗതിക്കു ഗുരുതരമായി പരുക്കേറ്റത്‌. രണ്ടു ഘട്ടങ്ങളിലായി ഇദ്ദേഹത്തെ നാലു സര്‍ജറികള്‍ക്ക് വിധേയനാക്കിയിരുന്നു. ഇടിയുടെ ആഘാതത്തില്‍ തലയിലെ നാഡീ വ്യൂഹത്തിനേറ്റ പരുക്കേറ്റതിനാലാണു പുരോഗതി വൈകുന്നതെന്നാണു കരുതുന്നത്‌. ഇതിനിടെ, ജഗതിക്കൊപ്പം പരുക്കേറ്റ ഡ്രൈവര്‍ അനില്‍കുമാറിനെ ദിവസങ്ങള്‍ക്ക് മുമ്പേ ഡിസ്ചാര്‍ജ് ചെയ്തു.

വെബ്ദുനിയ വായിക്കുക