കുന്നംകുളത്ത് ശക്തമായ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം, പതിനഞ്ചു പേര്‍ക്ക് പരിക്ക്

ഞായര്‍, 25 ജൂണ്‍ 2017 (14:25 IST)
കുന്ദംകുളം മേഖലയില്‍ അപ്രതീക്ഷിതമായുണ്ടായ ചുഴലിക്കാറ്റില്‍ വന്‍നാശനഷ്ടം. ആർത്താറ്റ്, കുന്നംകുളം, ചെമ്മണ്ണൂർ, മറ്റം എന്നിവിടങ്ങളിലാണ് വ്യാപക നാശനഷ്ടമുണ്ടായത്. ചുഴലിക്കാറ്റില്‍ രണ്ട് പള്ളികളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു വീണു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 
 
ആർത്താറ്റ് സെന്റ്.മേരീസ് ഓർത്തഡോക്സ് കത്രീഡൽ, ഹോളിക്രോസ് പള്ളി, സെന്റ്തോമസ് പള്ളി, സെന്റ്തോമസ് എൽപി സ്കൂൾ എന്നിവയ്ക്കാണ് നാശമുണ്ടായത്.  ആർത്താറ്റ് സെന്റ്.മേരീസ് ഒാർത്തഡോക്സ് കത്രീഡലിന്റെ മേൽക്കൂരയിലെ ഓടുകൾ വീണാണ് 15 പേർക്ക് പരുക്കേറ്റത്. 
 
പള്ളിയുടെ മതിലിന്റെ ഒരു വശം പൂര്‍ണമായും തകര്‍ന്നു. ഞായറാഴ്ച കുർബാന കഴിഞ്ഞ് ആൾക്കാർ പുറത്തിറങ്ങിയ സമയമായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കുന്നംകുളത്ത് പലസ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീഴുകയും ഒട്ടേറെ വാഹനങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്തു. 
 
വൈദ്യുതി ലൈനുകൾ പൊട്ടിവീണതോടെ പലയിടത്തും വൈദ്യുതി തടസത്തിനിടയാക്കി. രാവിലെ പതിനൊന്നരയോടെയാണ് ശക്തമായ കാറ്റ് വീശിയത്. എസിടിഎസ് പ്രവർത്തകർ ആംബുലൻസുമായെത്തി പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. 

വെബ്ദുനിയ വായിക്കുക