എന്റെ ഗതി ഇനി ആര്‍ക്കും വരരുത്; അയാള്‍ പറഞ്ഞ പേരുകളൊന്നും തല്‍ക്കാലം പറയുന്നില്ല: ദിലീപ്

ശനി, 24 ജൂണ്‍ 2017 (12:41 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായ വിഷ്ണു ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് സംവിധായകനും സുഹൃത്തുമായ നാദിര്‍ഷക്കൊപ്പം പരാതി നല്‍കിയതിനെക്കുറിച്ചുള്ള പ്രതികരണവുമായി  ദിലീപ്. അവരാരും എന്നെ നേരിട്ട് വിളിച്ചിട്ടില്ല. നാദിര്‍ഷയെ വിളിച്ചായിരുന്നു ഭീഷണി. നടിയെ ആക്രമിച്ച സംഭവത്തില്‍ എന്റെ പേര് പറയാതിരിക്കണമെങ്കില്‍ ഒന്നരക്കോടി രൂപ നല്‍കണമെന്നതായിരുന്നു അവരുടെ ആവശ്യമെന്നും ദിലീപ് പറയുന്നു.
 
സത്യത്തിന്റെ മാര്‍ഗത്തില്‍ നില്‍ക്കുന്ന ആളാണ് ഞാന്‍. ഇതിന്റെ പേരില്‍ ഒരുപാട് അനുഭവിച്ചു. ഇനി സിനിമയില്‍ ആര്‍ക്കും ഈ ഗതി വരരുത്. അയാള്‍ പറഞ്ഞ പേരുകളൊന്നും തല്‍ക്കാലം ഞാന്‍ പറയുന്നില്ല. പൊലീസ് അന്വേഷിക്കട്ടെ. എനിക്കാരോടും ഒരു ശത്രുതയുമില്ല. ആര്‍ക്കും ആരുടെ പേര് വേണമെങ്കിലും പറയാം. ഈ പ്രതിസന്ധികളെയെല്ലാം ഒറ്റയ്ക്കാണ് നേരിടുന്നത്. ആരോടും പരാതിയില്ല. സത്യം പുറത്തുവരട്ടെയെന്നും ദിലീപ് വ്യക്തമാക്കി.
 
ലോക്നാഥ് ബെഹ്റ ഡിജിപിയായിരുന്ന സമയത്താണ് പരാതി നല്‍കിയിരുന്നത്. ദിലീപിന്റെ പേര് പറഞ്ഞാല്‍ രണ്ടരക്കോടി വരെ നല്‍കാന്‍ ആളുണ്ടെന്നും ഇയാള്‍ പറഞ്ഞതായി നാദിര്‍ഷയും വെളിപ്പെടുത്തി. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നും നാദിര്‍ഷ പറഞ്ഞു. അയാള്‍ പറഞ്ഞ സിനിമാതാരങ്ങളുടെയെല്ലാം പേരുകള്‍ പറഞ്ഞാല്‍ അതോടെ മലയാള സിനിമതന്നെ നിന്നുപോകുമെന്നും പ്രമുഖ നടിമാരും നിര്‍മ്മാതാക്കളും സംവിധായകരുമെല്ലാം ഇതിനുപിന്നിലുണ്ടെന്നാണ് അയാള്‍ പറഞ്ഞതെന്നും നാദിര്‍ഷ പറഞ്ഞു.   

വെബ്ദുനിയ വായിക്കുക