എന്റെ കയ്യിൽ തോക്കുണ്ട്, വേണ്ടിവന്നാൽ ഞാന്‍ വെടിവയ്ക്കും; പി സി ജോര്‍ജ്

വ്യാഴം, 29 ജൂണ്‍ 2017 (16:59 IST)
തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വിശദീകരണവുമായി പി സി ജോര്‍ജ് എം‌എല്‍‌എ. ഹാരിസണിന്റെ സ്ഥലമാണ് മുണ്ടക്കയത്തുള്ളത്. അത് പൂട്ടിക്കിടക്കുകയാണ്. അതിന്റെ അതിർത്തിയിൽ അന്‍പതിലധികം കുടുംബങ്ങളാണ് കുടിൽ കെട്ടിതാമസിക്കുന്നത്. എത്രയോ വര്‍ഷങ്ങളായി അവർ അവിടെയാണ് താമസിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അത് ഹാരിസണിന്റെ ഭൂമിയല്ല. പഴയൊരു തറവാട്ടുകാരൻ വിറ്റതാണ്. എസ്റ്റേറ്റിലുള്ള തൊഴിലാളികൾ ഇവരെ സ്ഥിരമായി ശല്യം ചെയ്യുകാണ്. അവിടെ തൊഴിലാളികൾ ഇല്ല. കള്ളുംകൊടുത്ത് കുറേ പേരെ മുതലാളി ഇറക്കിയിരിക്കുകയാണ്. അവരാണ് കുടുംബങ്ങളെ ഉപദ്രവിക്കുന്നതെന്നും പി സി പറഞ്ഞു. 
 
രണ്ടുദിവസം മുൻപ് അവിടെ ഒരു വീടിനുനേരെ ആക്രമണം ഉണ്ടായി. ആ കുടുംബത്തിലെ എല്ലാവരും തന്റെ വീട്ടിൽ വന്ന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് താന്‍ അവിടെയെത്തിയത്. സംഭവസ്ഥലത്ത് എത്തിയപ്പോൾ എസ്റ്റേറ്റിലെ കുറച്ചു തൊഴിലാളികൾ ‘എംഎൽഎ ഗോ ബാക്ക്’ എന്നു പറഞ്ഞു മുദ്രാവാക്യം വിളിച്ചു. പക്ഷേ, പിൻമാറിയില്ല. പിന്നെ എന്നെ കുറേ ചീത്തവിളിച്ചു. അതിന്റെ ഇരട്ടി ഞാനും തിരിച്ചുവിളിച്ചു. ശരിയോടൊപ്പം, പാവങ്ങൾക്കൊപ്പം നിൽക്കുന്ന വ്യക്തിയാണ് ഞാൻ. ബഹളം തുടർന്നപ്പോഴാണ് തോക്കെടുത്തത്.  
 
എന്റെ കയ്യിൽ തോക്ക് ഉണ്ട്. ആ തോക്കിന് ലൈസന്‍സുമുണ്ട്. സ്വയം സംരക്ഷണത്തിന് വേണ്ടി എനിക്ക് അനുവദിച്ചു തന്നതാണത്. ഇനിയും കൊണ്ടുനടക്കും. ഇപ്പോഴും എന്റെ വണ്ടിയിൽ ഉണ്ട്. എന്നെ ആക്രമിച്ചാൽ വെടിയും വയ്ക്കും. അതിനാണ് സർക്കാർ ലൈസൻസ് അനുവദിച്ചത്. പ്രശ്നങ്ങൾക്ക് അവസാനം തൊഴിലാളി നേതാക്കൾ എന്നു പറഞ്ഞ് അഞ്ചു പേർ രംഗത്തെത്തി. അവരുമായി കാര്യങ്ങൾ സംസാരിച്ചു. വിശദമായി ചർച്ച നടത്താമെന്ന് പറഞ്ഞ് പിരിയുകയും ചെയ്തുവെന്നും പി.സി. ജോർജ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക