ആതിരയുടെ ആവശ്യം വീട്ടുകാര്‍ കേട്ടില്ല, ആയിഷ ആയി തുടരാണാനിഷ്ടമെന്ന് കോടതിയോട് ആതിര!

ശനി, 29 ജൂലൈ 2017 (10:41 IST)
കണിയാംപാടിയില്‍ നിന്നും കാണാതായ ആതിരയെന്ന പെണ്‍കുട്ടിയെ പൊലീസ് കണ്ണൂരില്‍ നിന്നും കണ്ടെത്തി. ആതിരയെ പൊലീസ് ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി. ആരുടെ കൂടെ പോകാനാണ് താല്‍പ്പര്യമെന്ന് കോടതി ചോദിച്ചപ്പോള്‍ ‘ഇസ്ലാം മതത്തില്‍ തുടരാന്‍ സമ്മതിക്കുമെങ്കില്‍ വീട്ടുകാരുടെ കൂടെ പോകാന്‍ സമ്മതമാണെന്ന്’ ആതിരയെന്ന ആയിഷ പറഞ്ഞു.
 
മതപഠനത്തിനായി വീടു വിട്ടു പോകുന്നുവെന്ന് കത്തെഴുതിയ ശേഷമായിരുന്നു ആതിര വീട്ടില്‍ നിന്നുമിറങ്ങിയത്. എന്നാല്‍, ആതിര ഐ എസില്‍ ചേരാനാണ് പോയതെന്നും ഐ എസ് തീവ്രവാദികളാണ് ആതിരയുടെ മതം മാറലിനു പിന്നിലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തന്നെ കുറിച്ച് മോശം കാര്യങ്ങള്‍ പ്രചരിച്ചതറിഞ്ഞാണ് ആതിര കോടതിയില്‍ മുമ്പാകെ ഹാജരാകാന്‍ സമ്മതം അറിയിച്ചത്.
 
തന്നെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരം മതപഠനത്തിനായി പോയതായിരുന്നുവെന്നുമാണ് ആതിര മജിസ്ട്രേറ്റിനോട് പറഞ്ഞത്. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്ന ആതിരയെ ജൂലായ് 10 മുതലാണ് കാണാതായത്. വീട്ടിലേക്ക് പോകുന്ന കാര്യം ചോദിച്ചപ്പോള്‍ ഇസ്ലാമായി തുടരാനാണ് താല്പ്പര്യമെന്ന് ആതിര പറഞ്ഞപ്പോള്‍ മാതാപിതാക്കള്‍ അനുവദിച്ചില്ല. ആയിഷയെ വീട്ടിലേക്ക് കയറ്റാന്‍ സമ്മതമല്ലെന്ന് അവര്‍ അറിയിച്ചു.
 
തുടർന്ന് യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ട കോടതി, പരവനടുക്കം മഹിളാ മന്ദിരത്തിൽ പാർപ്പിക്കാൻ നിർദേശിച്ചു. തുടർന്ന് പോലീസ് സാന്നിദ്ധ്യത്തിൽ ആതിരയെ മഹിളാമന്ദിരത്തിലേക്ക് കൊണ്ടുപോയി.
 

വെബ്ദുനിയ വായിക്കുക