യുവ പേസര്‍ വീണ്ടും പരിക്കേറ്റ് പുറത്ത്, കാരണമായത് ലഖ്‌നൗവിന്റെ ഇടപെടല്‍. പരുക്കുണ്ടെന്ന് കണ്ടിട്ടും കളിപ്പിക്കാന്‍ ശ്രമിച്ചു

അഭിറാം മനോഹർ

ഞായര്‍, 18 മെയ് 2025 (18:14 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിന്റെ യുവപേസര്‍ മായങ്ക് യാദവ് പരുക്കേറ്റ് പുറത്തായതില്‍ ലഖ്‌നൗ ടീമിനെതിരെ വിമര്‍ശനം ശക്തമാകുന്നു. സീസണിന്റെ തുടക്കത്തില്‍ പരുക്കിന്റെ പിടിയിലായിരുന്ന മായങ്ക് യാദവ് ഫിറ്റ്‌നസ് തെളിയിച്ച് ഐപിഎല്ലില്‍ തിരിച്ചെത്തിയെങ്കിലും 2 മത്സരങ്ങള്‍ക്ക് ശേഷം താരത്തിന് വീണ്ടും പരിക്കേറ്റു. മായങ്കിന് പകരം ന്യൂസിലന്‍ഡ് പേസര്‍ വില്യം ഒറൂക്കിനെ ലഖ്‌നയ് ടീമിലെത്തിച്ചു. ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറിയ മായങ്ക് പരുക്ക് കാരണം ഏറെ നാള്‍ പുറത്തിരുന്ന ശേഷമാണ് ഐപിഎല്ലിലൂടെ തിരിച്ചെത്തിയത്.
 
മായങ്കിനെ ഐപിഎല്‍ കളിപ്പിക്കേണ്ടതിനാല്‍ താരം പൂര്‍ണ്ണമായും ഫിറ്റാകാതെ തന്നെ ലഖ്‌നൗ തിരക്കിട്ട് ടീമില്‍ ഉള്‍പ്പെടുത്തിയെന്നും കൃത്യമായ രീതികള്‍ ഫ്രാഞ്ചൈസി സ്വീകരിച്ചില്ലെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ലഖ്‌നൗവില്‍ ചേരുന്നതിന് മുന്‍പ് താരത്തിന് ചെറിയ പരുക്ക് കണ്ടെത്തിയെന്നും എന്നാല്‍ ക്ലബ് ഇത് കാര്യമായെടുത്തില്ലെന്നുമാണ് പരാതി. ബിസിസിഐയുടെ പരിശീലനകേന്ദ്രത്തിലുണ്ടായിരുന്ന മായങ്ക് മാര്‍ച്ച് അവസാനത്തൊറ്റെ മാത്രമാണ് കുറച്ചെങ്കിലും പന്തെറിയാന്‍ തുടങ്ങിയത്.
 
10-12 സെഷനുകള്‍ക്ക് ശേഷം മായങ്കിന് ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി ലഭിക്കുമ്പോള്‍ മായങ്ക് 80-85 ശതമാനം ഫിറ്റായിരുന്നുവെന്ന് മാത്രമെ പറയാനാകു എന്നാണ് ഒരു ബിസിസിഐ പ്രതിനിധി ദേശീയ മാധ്യമത്തിനോട് വെളിപ്പെടുത്തിയത്. മെഗാതാരലേലത്തിന് മുന്‍പായി 150 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന യുവതാരത്തെ ലഖ്‌നൗ ടീമില്‍ നിലനിര്‍ത്തിയിരുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍