Karun Nair: ഏതെങ്കിലും ബൗളര്‍മാരെ അടിച്ച് ആളായതല്ല, പണി കൊടുത്തത് സാക്ഷാല്‍ ബുംറയ്ക്ക് തന്നെ; കരുണ്‍ ദി ബ്യൂട്ടി

രേണുക വേണു

തിങ്കള്‍, 14 ഏപ്രില്‍ 2025 (10:34 IST)
Karun Nair

Karun Nair: മുംബൈ ഇന്ത്യന്‍സിന്റെ ബൗളര്‍മാരെയാണ് കരുണ്‍ നായര്‍ അടിച്ചതെങ്കിലും ആ അടികളൊക്കെ കൊണ്ടത് ബിസിസിഐയിലെ തലപ്പത്തുള്ളവര്‍ക്കും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനുമാണ്. കളിയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് തോറ്റെങ്കിലും ഇംപാക്ട് പ്ലെയര്‍ ആയി ക്രീസിലെത്തിയ കരുണ്‍ നായര്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കി. 
 
ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്ക് 19 ഓവറില്‍ 193 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 135/3 എന്ന നിലയില്‍ നിന്ന് പിന്നീട് 58 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകളെല്ലാം നഷ്ടപ്പെട്ട് ഡല്‍ഹി ഓള്‍ഔട്ട് ആകുകയായിരുന്നു. വണ്‍ഡൗണ്‍ ആയി ക്രീസിലെത്തിയ കരുണ്‍ നായര്‍ 40 പന്തില്‍ 12 ഫോറും അഞ്ച് സിക്‌സും സഹിതം 89 റണ്‍സ് നേടി. തുടക്കം മുതല്‍ ആക്രമിച്ചു കളിക്കുകയായിരുന്നു കരുണ്‍. 'ഇംപാക്ട്' എന്നാല്‍ എന്താണെന്ന് ക്രീസില്‍ നിന്ന സമയം മുഴുവന്‍ കരുണ്‍ നായര്‍ കാണിച്ചു കൊടുത്തു. 
 
ജസ്പ്രിത് ബുംറയുടെ രണ്ടാമത്തെ ഓവറില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 18 റണ്‍സ് കരുണ്‍ അടിച്ചെടുത്തു. വെറും 22 ബോളിലാണ് താരം അര്‍ധ സെഞ്ചുറി നേടിയത്. അല്‍പ്പനേരം കൂടി ക്രീസില്‍ ഉണ്ടായിരുന്നെങ്കില്‍ ഡല്‍ഹിയെ അനായാസം ജയിപ്പിക്കാനും കരുണിന് സാധിച്ചേനെ. 
 
2016 ലാണ് കരുണ്‍ നായര്‍ ഇന്ത്യക്കായി അവസാന ഏകദിനം കളിച്ചത്. ആറ് ടെസ്റ്റുകളിലും രണ്ട് ഏകദിനങ്ങളിലും മാത്രം ഒതുങ്ങിയതാണ് കരുണിന്റെ രാജ്യാന്തര കരിയര്‍. ടെസ്റ്റില്‍ 62.33 ശരാശരിയില്‍ 374 റണ്‍സും ഏകദിനത്തില്‍ 23 ശരാശരിയില്‍ 46 റണ്‍സുമാണ് കരുണ്‍ ഇന്ത്യക്കായി സ്‌കോര്‍ ചെയ്തിരിക്കുന്നത്. പിന്നീട് ഫോംഔട്ടിനെ തുടര്‍ന്ന് കരുണ്‍ ഇന്ത്യന്‍ സെറ്റപ്പില്‍ നിന്ന് പുറത്തായി. ക്രിക്കറ്റ് ഭാവി ഏറെക്കുറെ അസ്തമിച്ച സമയത്ത് കരുണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വരികള്‍ ഏറെ ഹൃദയഭേദകമായിരുന്നു. 2022 ഡിസംബര്‍ 10 നു ട്വിറ്ററിലൂടെ കരുണ്‍ കുറിച്ചത് ഇങ്ങനെ, ' പ്രിയപ്പെട്ട ക്രിക്കറ്റ്, എനിക്ക് ഒരു അവസരം കൂടി തരുമോ'. രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് അസാധ്യമായിരിക്കുമ്പോഴും കരുണ്‍ ഇന്ത്യന്‍ ആരാധകരെ ഞെട്ടിക്കുന്നത് തുടരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍