50 ലക്ഷം പേർ തന്നെ സ്വീകരിക്കാനെത്തുമെന്ന് മോദി പറഞ്ഞു: ഇന്ത്യ സന്ദർശനത്തെ പറ്റി ഡൊണാൾഡ് ട്രംപ്

അഭിറാം മനോഹർ

ബുധന്‍, 12 ഫെബ്രുവരി 2020 (17:55 IST)
ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഇന്ത്യൻ സന്ദർശനത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരി 24, 25 തീയതികളില്‍ ട്രംപ് ഇന്ത്യയിൽ സന്ദർശനം നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ട്രം‌പിന്റെ പ്രതികരണം.
 
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ സുഹൃത്താണ്. അദ്ദേഹം വളരെ മാന്യനായ വ്യക്തിയാണ്. ഞാൻ ഇന്ത്യയിലേക്ക് വരുമ്പോൾ ലക്ഷകണക്കിന് ഇന്ത്യക്കാർ വിമാനത്താവളത്തിൽ നിന്നും സ്വീകരിച്ച് ക്രിക്കറ്റ് സ്റ്റേഡിയം വരെ അനുഗമിക്കുമെന്ന് മോദി തന്നെ അറിയിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേർത്തു.
 
'കഴിഞ്ഞ ദിവസം  നടന്ന ഹംഷെയര്‍ റാലിയില്‍ വെറും അമ്പതിനായിരം പേരാണ് പങ്കെടുത്തത്. എന്നാല്‍ ഇന്ത്യയില്‍ അന്‍പത് ലക്ഷത്തിലധികം പേരാണ് വിമാനത്താവളത്തിൽ സ്വാഗതം ചെയ്യാനെത്തുന്നത്. ഇന്ത്യയിൽ പണിതീർന്നുകൊണ്ടിരിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയത്തിലേക്ക് ഇത്രയും അധികം ആളുകൾ ആനയിക്കുന്നത് നല്ല കാര്യമല്ലേ'- ട്രംപ് പ്രതികരിച്ചു.
 
ഇന്ത്യ സന്ദർശനം നല്ല രീതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ ഇന്ത്യയുമായുള്ള വ്യാപരകരാർ ഒപ്പ് വെക്കുമെന്നും ട്രംപ് വ്യക്തമാക്കി. രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തുന്ന ട്രംപ് അഹമ്മദാബാദിലും ന്യൂഡല്‍ഹിയിലുമാണ് സന്ദർശനം നടത്തുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍