വെയില്‍ കായുന്ന നെതന്യാഹുവും ട്രംപും, എന്റെ സ്വപ്നത്തിലെ ഗാസ ഇങ്ങനെയാണ്: എ ഐ ജെനറേറ്റഡ് വീഡിയോ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ്

അഭിറാം മനോഹർ

ബുധന്‍, 26 ഫെബ്രുവരി 2025 (14:58 IST)
യുദ്ധക്കെടുതിയില്‍ വലയുന്ന ഗാസയെ ലോസ് ഏഞ്ചലസ് മോഡലില്‍ ടൂറിസം വളര്‍ന്ന് നില്‍ക്കുന്ന വലിയ പട്ടണമാക്കി മാറ്റാനുള്ള അമേരിക്കന്‍ പദ്ധതി കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപി പങ്കുവെച്ചത് ആഗോളതലത്തില്‍ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. സ്വതന്ത്രമായ ഒരു ജനതയെ ജന്മനാട്ടില്‍ നിന്നും ഓടിച്ച് അവിടെ സ്വപ്നസിറ്റി പണിയാനുള്ള ട്രംപിന്റെ ആഗ്രഹം നടക്കില്ലെന്ന് പലസ്തീന്‍ സംഘടനയായ ഹമാസും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തന്റെ തീരുമാനങ്ങളില്‍ നിന്നും പിന്നോട്ടില്ല എന്ന സൂചനയുമായി ഗാസയുടെ എ ഐ ജനറേറ്റീവ് വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചിരിക്കുകയാണ് ട്രംപ്. യുദ്ധാനാന്തര ഗാസയെ സ്വപ്നസിറ്റിയാക്കി മാറ്റിയാല്‍ എങ്ങനെയാകും എന്നതാണ് എ ഐയില്‍ കാണാനാവുന്നത്.
 
ഉയരമുള്ള സ്‌കൈസ്‌ക്രാപ്പറുകള്‍ നിറഞ്ഞ നഗരങ്ങളുടെ മധ്യത്തില്‍ നില്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ വലിയ സ്വര്‍ണ്ണ പ്രതിമകള്‍, പണത്തിന്റെ മഴയില്‍ നടക്കുന്ന അദ്ദേഹത്തിന്റെ സുഹൃത്ത് എലണ്‍ മസ്‌ക്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി വെയില്‍ കായുന്ന ട്രംപ്, മാര്‍ക്കറ്റുകളില്‍ അടുക്കിയിരിക്കുന്ന അദ്ദേഹത്തിന്റെ ചെറിയ സ്വര്‍ണ്ണ പ്രതിമകള്‍. ഇതെല്ലാമാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ചിരിക്കുന്ന വീഡിയോയിലുള്ളത്. ട്രംപ് ഗാസയെന്നാണ് ഈ സ്വപ്നപ്രദേശത്തെ വീഡിയോയില്‍ വിശേഷിപ്പിക്കുന്നത്. ഇത് കൂടാതെ ട്രംപിനെ പ്രശംസിച്ചുകൊണ്ടുള്ള ഗാനവും എ ഐ വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
 
33 സെക്കന്‍ഡ് നീളമുള്ള ഈ വീഡിയോയില്‍ എലണ്‍ മസ്‌ക് പലതവണ കാണാനാവുന്നുണ്ട്.  ഒരു കുട്ടി ട്രംപിന്റെ മുഖമുള്ള ഒരു സ്വര്‍ണ്ണ ബലൂണ്‍ കൊണ്ടുനടക്കുന്നതായും, ഒരു AI ജനറേറ്റഡ് ട്രംപ് ഒരു വനിതയുമായി നൃത്തം ചെയ്യുന്നതും വീഡിയോയിലുണ്ട്. കെട്ടിടങ്ങളില്‍ 'ട്രംപ് ഗാസ' എന്ന് ആലേഖനം ചെയ്തിരിക്കുന്നു. ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധത്തില്‍ ആയിരങ്ങള്‍ കൊലചെയ്യപ്പെടുകയും ശ്മശാന സമാനമായ രീതിയില്‍ ഗാസ നരകമായി മാറിയിരിക്കുകയും ചെയ്തിരിക്കുമ്പോഴാണ് ട്രംപിന്റെ പുതിയ വീഡിയോ.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍