50 ദിവസത്തിനുള്ളില്‍ യുദ്ധം നിര്‍ത്തണം, ഇല്ലെങ്കില്‍ റഷ്യയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 100 ശതമാനം നികുതി ചുമത്തും: ട്രംപ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 ജൂലൈ 2025 (15:45 IST)
റഷ്യയുമായി വ്യാപാരം തുടര്‍ന്നാല്‍ ഉപരോധം നേരിടേണ്ടി വരുമെന്ന് ഇന്ത്യയ്ക്ക് നാറ്റോയുടെ മുന്നറിയിപ്പ്. ഇന്ത്യയ്ക്ക് പുറമേ ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ മൂന്നു രാജ്യങ്ങളോടും റഷ്യന്‍ പ്രസിഡന്റിനോട് എത്രയും വേഗം സമാധാന ചര്‍ച്ചകളെ കുറിച്ച് ഗൗരവമായി ചിന്തിക്കാന്‍ പറയണമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ അറിയിച്ചു.
 
50 ദിവസത്തിനുള്ളില്‍ റഷ്യ -യുക്രെയിന്‍ സമാധാന കരാര്‍ ഉണ്ടാക്കിയില്ലെങ്കില്‍ റഷ്യന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മേല്‍ 100% നികുതി ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാര്‍ക്ക് റുട്ടൊയുടെ പ്രഖ്യാപനം വന്നത്. യൂറോപ്യന്‍ യൂണിയനും മെക്സിക്കോയ്ക്കും 30 ശതമാനം തീരുവാ ട്രംപ് ചുമത്തിയിരുന്നു. ഓഗസ്റ്റ് ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വരുന്നത്. കൂടാതെ ഏതെങ്കിലും രാജ്യങ്ങള്‍ അമേരിക്കക്കെതിരെ പകരം ഇറക്കുമതി തീരുവ ചുമത്തിയാല്‍ തിരിച്ചടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പു നല്‍കി. കാനഡയില്‍ നിന്നുള്ള ഇറക്കുമതിക്ക് 35% നികുതി പ്രഖ്യാപിച്ചിരുന്നു. ഇതും ഓഗസ്റ്റുമുതല്‍ നിലവില്‍ വരും.
 
ആഫ്രിക്കന്‍ കരീബിയന്‍ രാജ്യങ്ങള്‍ക്ക് 10% വ്യാപാര നികുതി ട്രംപ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. താരിഫ് വര്‍ധനവില്‍ ചെറിയ രാജ്യങ്ങളെയും വിടില്ലെന്ന നിലപാടിലാണ് അമേരിക്കന്‍ പ്രസിഡന്റ്. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കുറഞ്ഞത് 100 രാജ്യങ്ങളിലെങ്കിലും 10 ശതമാനത്തില്‍ കൂടുതല്‍ തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞു. 
 
ആഫ്രിക്കയും കരീബിയയും ചെറിയ രീതിയിലാണ് അമേരിക്കയുമായി വ്യാപാരം നടന്നത്. കൂടാതെ വ്യാപാര സന്തുലിതാവസ്ഥയില്‍ രാജ്യങ്ങള്‍ നല്‍കുന്ന സംഭാവന മറ്റു രാജ്യങ്ങളെ വച്ചുനോക്കുമ്പോള്‍ കുറവുമാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം റഷ്യക്ക് തീരുവ മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരുന്നു. 50 ദിവസത്തിനുള്ളില്‍ യുക്രൈനുമായി യുദ്ധം നിര്‍ത്തിയില്ലെങ്കില്‍ 100% താരിഫ് ചുമത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍