5000ത്തിലധികം ഐഎസ് തടവുകാരെ താലിബാൻ മോചിപ്പിച്ചു, കൂട്ടത്തിൽ നിമിഷയടക്കം 8 മലയാളികളെന്ന് റിപ്പോർട്ട്

ചൊവ്വ, 17 ഓഗസ്റ്റ് 2021 (12:57 IST)
അധികാരം പിടിച്ചതിന് പിന്നാലെ അഫ്‌ഗാനിലെ വിവിധ ജയിലുകളിൽ തടവിലായിരുന്ന 5000ത്തോളം പേരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ട്. ഐഎസ് തീവ്രവാദികളാണ് ഇതിൽ ഏറിയ പങ്കും. ജയിൽ മോചിതരായവരിൽ ഐഎസിൽ ചേരാനായി കേരളം വിട്ട മലയാളികളും ഉണ്ടെന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചു.
 
കാബൂളിലെ ബദാം ബാഗ്, പുള്ളി ചര്‍ക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാന്‍ മോചിപ്പിച്ചത്. നിമിഷാ ഫാത്തിമ അടക്കമുള്ള മലയാളികളാണ് മോചിപ്പിക്കപ്പെട്ടത്. 21 പേരാണ് ഇന്ത്യയിൽ നിന്നും ഇത്തരത്തിൽ ഐഎസിലേക്ക് പോയിരുന്നത്. ഇവര്‍ മറ്റെതെങ്കിലും രാജ്യത്തിലൂടെ ഇന്ത്യയിലേക്ക് തിരിച്ചുവന്നേക്കാമെന്നാണ് ഇന്റലിജന്‍സ് കരുതുന്നത്. ഇതോടെ അതിർത്തികളിലും തുറമുഖങ്ങളിലും സുരക്ഷ ശക്തമാക്കി.
 
ഭീകരസംഘടനയായ ഐ.എസില്‍ ചേരാന്‍ 2016-ലാണ് ഭര്‍ത്താവ് പാലക്കാട് സ്വദേശി ബെക്‌സനോടൊപ്പം നിമിഷ നാടുവിട്ടത്. നിമിഷയടക്കമുള്ള തടവുകാരെ വിട്ടുനൽകാൻ അഫ്‌ഗാൻ തയ്യാറായിരുന്നെങ്കിലും രാജ്യസുരക്ഷ കണക്കിലെടുത്ത് ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇത് ചോദ്യം ചെയ്‌ത് നിമിഷയുറ്റെ അമ്മ ബിന്ദു കോടതി‌യിൽ ഹർജി നൽകിയിരുന്നു.മകളെയും ചെറുമകളെയും വിട്ടുനൽകാൻ സർക്കാർ മുൻകൈയെടുക്കണമെന്നായിരുന്നു ബിന്ദുവിന്റെ ആവശ്യം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍