ക്യാപ്‌റ്റന്‍ വൈനില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; പരാതിയുമായി സഹപൈലറ്റ്

വെള്ളി, 16 മാര്‍ച്ച് 2018 (18:27 IST)
ക്യാപ്റ്റൻ മയക്കുമരുന്നു കലർത്തി പീഡിപ്പിച്ചെന്ന പരാതിയില്‍ നടപടിയെടുത്തില്ലെന്നാരോപിച്ച് എയർലൈൻസ് കമ്പനിക്കെതിരെ സഹപൈലറ്റ് നിയമ നടപടിക്കൊരുങ്ങുന്നു. അലാസ്ക എയർലൈൻസ് സഹപൈലറ്റ് ബെറ്റി പിനയാണു കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷം ജൂണിൽ മിനിയപൊലിസിലെ ഒരു ഹോട്ടലില്‍ വെച്ച് നടന്ന സത്കാരത്തിനിടെ വൈനിൽ മയക്കുമരുന്നു കലർത്തി ബോധം കെടുത്തിയശേഷം ക്യാപ്‌റ്റന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കിങ് കൗണ്ടി സുപ്പീരിയർ കോടതിയില്‍  ബെറ്റി നല്‍കിയിരിക്കുന്ന പരാതി.

ഇക്കാര്യം ചൂണ്ടിക്കാട്ടി വിമാനക്കമ്പനിക്കു പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. അതേസമയം ക്യാപ്റ്റനെതിരെ പരാതി ലഭിച്ചതായും അന്വേഷണം നടക്കുകയാണെന്നും അലാസ്ക എയർലൈൻസ് വക്താവ് അറിയിച്ചു.

ബെറ്റിയുടെ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍:-

ഹോട്ടൽ ജീവനക്കാർക്കുള്ള ഭക്ഷണം കഴിക്കുന്നതിനാണ് മിനിയപൊലിസിലെ ഹോട്ടലില്‍ എത്തിയത്. അവിടെവച്ച് ക്യാപ്‌റ്റന്‍ വൈനിൽ മയക്കുമരുന്നു കലർത്തി ബോധം കെടുത്തി. അവശയായ തന്നെ ക്യാപ്‌റ്റന്‍ മുറിയില്‍ എത്തിച്ച് ലൈംഗികമായി ഉപയോഗിച്ചു. ബോധം നഷ്‌ടപ്പെട്ട തന്നെ ക്യാപ്റ്റൻ മുറിയിലേക്കു എടുത്തു കൊണ്ടു പോകുന്നതു മറ്റൊരു ജീവനക്കാരി കണ്ടിരുന്നതായും മുപ്പത്തിയൊൻപതുകാരിയായ ബെറ്റി പറയുന്നു. മൂന്നു ദിവസത്തെ യാത്രയുടെ ഭാഗമായിട്ടായിരുന്നു ക്യാപ്റ്റനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ പോയതെന്നും ഇവര്‍ വ്യക്തമാക്കുന്നു.

പീഡനം നടന്നതിന് പിന്നാലെ താന്‍ യൂണിയൻ പ്രതിനിധിക്കും മനുഷ്യവിഭവശേഷി മന്ത്രാലയത്തിനും പരാതി നൽകി. അന്വേഷണം ആരംഭിച്ചതിനെത്തുടർന്നാണ് ശമ്പളത്തോടു കൂടിയുള്ള അവധിയിലും പ്രവേശിച്ചത്. എന്നാല്‍,  യാത്ര തുടങ്ങുന്നതിനു 10 മണിക്കൂർ മുമ്പ് മുതല്‍ മദ്യപിക്കാൻ പാടില്ലെന്ന അലാസ്ക എയർലൈൻസിന്റെ നയം താനും ക്യാപ്‌റ്റനും ലംഘിച്ചോ എന്നാണ് കമ്പനി അന്വേഷിച്ചത്. ഇതേ തുടര്‍ന്നാണ് മറ്റു നടപടികളിലേക്ക് താന്‍ കടന്നതെന്നും ബെറ്റി പറയുന്നു.

വ്യോമയാന മേഖലയിലും സ്ത്രീകൾ നേരിടുന്ന പീഡനത്തിനെതിരെ രംഗത്തു വരേണ്ടതുണ്ടെന്നും പരാതിയിൽ ബെറ്റി പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍