യാത്രാ വിമാനം ഇറാനിൽ തകര്‍ന്നു വീണു; 66 പേരും കൊല്ലപ്പെട്ടന്ന് റിപ്പോര്‍ട്ട്

ഞായര്‍, 18 ഫെബ്രുവരി 2018 (14:04 IST)
ഇറാനിൽ  66 യാത്രക്കാരുമായി പോയ വിമാനം തകർന്നു വീണു. മുഴുവന്‍ പേരും കൊല്ലപ്പെട്ടുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. അപകടം സംഭവിച്ചതായി ഇറാൻ അധികൃതർ സ്ഥിരീകരിച്ചു.

ഇസ്‌ഫഹാൻ പ്രവിശ്യയ്ക്കു തെക്കു ഭാഗത്തുള്ള സെമിറോമിലെ സർഗോസ് മലനിരകളിലാണ് വിമാനം തകർന്ന് വീണത്.

60 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.  അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അസിമാൻ എയർലൈൻസിന്റേതാണു വിമാനമെന്നാണു സൂചന.

ടെഹ്റാനിൽ നിന്ന് ഇറാനിലെ യാസൂജിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. പ്രാദേശിക സമയം രാവിലെ അഞ്ചിനു പറന്നുയർന്ന എടിആർ 72 വിമാനം 20 മിനിറ്റ് കഴിഞ്ഞപ്പോൾ റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.

വിമാനം തകർന്നു വീഴാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമല്ല. അതേസമയം, പറക്കലിനിടെ വിമാനത്തിന് അപകടം സംഭവിച്ചെന്നും തുടര്‍ന്ന് അടിയന്തര ലാന്‍‌ഡിംഗ് നടത്താന്‍ ശ്രമിക്കുമ്പോള്‍ റഡാറുമായുള്ള ബന്ധം നഷ്‌ടപ്പെട്ട് തകര്‍ന്നു വീണെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മോശം കാലാവസ്ഥയെ തുടർന്ന് രക്ഷാപ്രവർത്തനത്തിനുള്ള ഹെലികോപ്റ്ററുകൾക്ക് സംഭവ സ്ഥലത്തെത്താൻ കഴിയുന്നില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍