Myanmar Earthquake Death Toll: കണ്ണീർക്കടലായി മ്യാൻമർ; ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1644 ആയി, മരണസംഖ്യ 10,000 കവിയാൻ സാധ്യത
മ്യാന്‍മറില്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1644 ആയി. 3408 പേര്‍ക്ക് പരിക്കേറ്റു. 139 പേര്‍ കെട്ടിടാവിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ 10,000 കവിയാണ് സാധ്യതയുണ്ടെന്ന് യുഎസ് ഏജൻസിയുടെ റിപ്പോർട്ട്. മ്യാൻമറിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി രണ്ട് ദിവസം ആയിട്ടും, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രവുമായ മണ്ടാലെയിൽ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ ഒരു ജീവനെങ്കിലും രക്ഷപ്പെടുത്താൻ കഴിയുമോ എന്ന പ്രതീക്ഷയിൽ തിരച്ചിൽ തുടരുകയാണ്.
റോഡുകളും പാലങ്ങളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കുന്നതിനും തടസമാകുന്നുണ്ട്. അതിനിടെ മണ്ടാലയില്‍ 12 നില കെട്ടിടം തകര്‍ന്ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ 30 മണിക്കൂര്‍ കുടുങ്ങിയ സ്ത്രീയെ രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചു. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്നും സമാനതകളില്ലാത്ത ഭൂകമ്പമാണ് രാജ്യം അനുഭവിച്ചതെന്ന് വ്യക്തം.
ഏകദേശം 15 ലക്ഷം ജനസംഖ്യയുള്ള മ്യാൻമർ നഗരമായ മണ്ഡലയിൽ നിന്ന് ഏകദേശം 17.2 കിലോമീറ്റർ അകലെയായിരുന്നു ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം. ഭൂകമ്പം വളരെ ശക്തമായിരുന്നു, 900 കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിൽ പോലും അതിന്റെ ആഘാതം അനുഭവപ്പെട്ടു, ഇത് നിരവധി ചരിത്രപ്രധാനമായ ഘടനകളുടെയും പാലങ്ങളുടെയും തകർച്ചയ്ക്ക് കാരണമായി. മേഘാലയ, മണിപ്പൂർ എന്നിവയുൾപ്പെടെ ഇന്ത്യയുടെ ചില ഭാഗങ്ങളിലും, ബംഗ്ലാദേശിലും, പ്രത്യേകിച്ച് ധാക്ക, ചാറ്റോഗ്രാം, ചൈന എന്നിവിടങ്ങളിലും ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു.