യുകെയിൽ ഡെൽറ്റ കേസുകളിൽ വൻ വർധന, ആശങ്കയായി ലാംബ്‌ഡ വകഭേദം

ഞായര്‍, 27 ജൂണ്‍ 2021 (15:41 IST)
ബ്രിട്ടനിൽ കൊവിഡ് ഡെൽറ്റ വകഭേദം ബാധിച്ചുള്ള കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. ഡെൽറ്റ കേസുകളിൽ 46 ശതമാനം വർധനവുണ്ടായതായി യുകെ ആരോഗ്യവിഭാഗത്തിന്റെ കണക്കുകൾ പറയുന്നു.കഴിഞ്ഞ ദിവസങ്ങളിൽ 35,204 ഡെൽറ്റ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ബ്രിട്ടനിലെ രോഗബാധിതരുടെ എണ്ണം 1,11,157 ആയി.
 
ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ 95 ശതമാനവും ഡെൽറ്റ വകഭേദമാണ്. ഇതിൽ 42 ശതമാനം കേസുകളും ഡെല്‍റ്റ പ്ലസ് വകഭേദമാണ്.ഫെബ്രുവരി 23 മുതല്‍ ജൂണ്‍ ഏഴ് വരെ രാജ്യത്താകെ ആറു ലാംബ്ഡ കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.പെറുവില്‍ ആദ്യമായി റിപ്പോര്‍ട്ടു ചെയ്ത ലാംബ്ഡ ഇതിനകം 26 രാജ്യങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. തെക്കെ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും കണ്ടെത്തിയ വകഭേദമാണ് ലാംബ്‌ഡ. സ്പൈക്ക് പ്രോട്ടീനില്‍ ലാംബ്ഡ വകഭേദം ഒന്നിലധികം മ്യൂട്ടേഷനുകള്‍ കാണിക്കുന്നുവെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ലാംബ്ഡയുടെ രോഗവ്യാപന ശേഷിയെപ്പറ്റി ഇപ്പോഴും കൃത്യമായ ധാരണയില്ല.
 
ഗ്രീക്ക് ഭാഷയിലെ ആദ്യ നാല് അക്ഷരങ്ങളായ ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നിവയാണ് വൈറസുകള്‍ക്ക് നല്‍കിയത്. ദക്ഷിണ അമേരിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിന് ലാംബ്‌ഡ എന്നാണ് പേര് നൽകിയിരിക്കുന്നത്. വാക്‌സിനുകൾ പുതിയ വകഭേദത്തിനെതിരെ എത്രത്തോളം ഫലപ്രദമാണ് എന്നതിനെ സംബന്ധിച്ചും പഠനങ്ങൾ നടന്നുവരികയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍