മുസ്‍ലിം യുവാക്കൾ യുഎസിനും റഷ്യയ്ക്കുമെതിരെ ജിഹാദിന് തയാറാകണം: ഐഎസ്

ബുധന്‍, 14 ഒക്‌ടോബര്‍ 2015 (09:18 IST)
പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലെ ഇസ്‌ലമിക സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ (ഐഎസ്) അമേരിക്കയും റഷ്യയും ആക്രമണം ശക്തമാക്കിയതോടെ ഇരു രാജ്യങ്ങള്‍ക്കുമെതിരെ ജിഹാദിന് ആഹ്വാനം ചെയ്ത് ഭീകരവാദ സംഘടനയായ ഐഎസ് രംഗത്ത്. മുസ്‍ലിമുകൾക്കെതിരെ കുരിശുയുദ്ധം നടത്തുന്ന അമേരിക്കയ്ക്കും റഷ്യക്കും മറുപടി നല്‍കണമെന്ന് ഐഎസ് നേതാവ് അബു മുഹമ്മദ് അൽ–അദാനി പറഞ്ഞു.

ലോകത്താകമാനമുള്ള മുസ്‍ലിം യുവാക്കൾ അമേരിക്കക്കാർക്കും റഷ്യകാർക്കുമെതിരെ ജിഹാദിന് ഒരുങ്ങണം. ഇസ്‌ലാമിനെതിരെ കുരിശ് യുദ്ധം നടത്തുന്ന രാജ്യങ്ങള്‍ക്ക് തിരിച്ചടി നല്‍കുക തന്നെ വേണം. അവിശ്വാസികളുടെയും വിഗ്രഹാരാധകരുടെയും യുദ്ധം വിശ്വാസികൾക്ക് നേരെയാണെന്നും ഐഎസ് നേതാവ് ശബ്ദ സന്ദേശത്തിൽ പറഞ്ഞു.

അതേസമയം, സിറിയയില്‍ ഐഎസിന്റെ കേന്ദ്രങ്ങള്‍ തകര്‍ത്ത് മുന്നേറുന്ന റഷ്യയ്‌ക്ക് എതിരെ കറ്റുത്ത ആക്രമണം നടത്തണമെന്ന് അൽഖ്വയ്ദയുടെ നേതൃത്വത്തിലുള്ള നുസ്റ സംഘത്തിന്റെ നേതാവ് അബു മുഹമ്മദ് അൽ ജൊലാനി ആഹ്വാനം ചെയ്‌തിരിക്കുന്നത്. പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ ആക്രമണം നടത്തുന്ന റഷ്യാക്കാരെ കൊലപ്പെടുത്തണമെന്നും നുസ്റ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക