ഇന്ത്യക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുത്: പാകിസ്ഥാന്‍ പ്രധാനമന്ത്രിയോട് സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 29 ഏപ്രില്‍ 2025 (13:45 IST)
ഇന്ത്യക്കെതിരെ കടുത്ത നീക്കങ്ങള്‍ക്ക് മുതിരരുതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയോട് സഹോദരനും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫ്. ഞായറാഴ്ച ലാഹോറില്‍ വച്ച് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി നവാസ് ഷെരീഫ് കൂടിക്കാഴ്ച നടത്തിയിരുന്നു. സിന്ധു നദീജല കരാര്‍ റദ്ദാക്കാന്‍ ഇന്ത്യ ഏകപക്ഷീയമായി എടുത്ത തീരുമാനം യുദ്ധഭീഷണി ഉണ്ടാക്കുന്നതാണെന്ന് ഷഹബാസ് നവാസ് ഷെരീഫിനോട് പറഞ്ഞതായി ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
 
വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നയതന്ത്ര മാര്‍ഗത്തിലൂടെ ഇന്ത്യയുമായുള്ള നല്ല ബന്ധം പുനസ്ഥാപിക്കണമെന്നും നവാസ് ഷെരീഫ് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പാക്കിസ്ഥാന് സൈനിക സഹായം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് തുര്‍ക്കി. പാക്കിസ്ഥാനില്‍ തുര്‍ക്കി വിമാനം ഇറക്കിയത് ഇന്ധനം നിറയ്ക്കാനാണെന്നും ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള സംഘര്‍ഷം എത്രയും വേഗം പരിഹരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു. ലോകത്ത് ഒരു യുദ്ധം കൂടി തുര്‍ക്കി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 
 
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ തുര്‍ക്കിയുടെ വ്യോമസേന വിമാനങ്ങള്‍ പാക്കിസ്ഥാനില്‍ എത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തുര്‍ക്കി വ്യോമസേന ഉപയോഗിക്കുന്ന ഹെര്‍ക്കുലീസ് സി 130 ചരക്ക് വിമാനമാണ് പാകിസ്ഥാനില്‍ എത്തിയത്. പാക് സൈന്യത്തിന്റെ യുദ്ധോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങളുള്ള കറാച്ചിയിലാണ് വിമാനം എത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍