ശ്രീലങ്കയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 300 മരണം, ആയിരക്കണക്കിന് ആളുകളെ കാണാതായി

Webdunia
വ്യാഴം, 19 മെയ് 2016 (07:31 IST)
മധ്യശ്രീലങ്കയില്‍ നാലു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മൂന്നോറോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ആളുകളെ കാണാതാകുകയും നൂറ് കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. വിവിധ സ്ഥലങ്ങളില്‍ നിന്നായി 20 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

നാലു ദിവസമായി തുടരുന്ന കനത്ത മഴ മധ്യശ്രീലങ്കയില്‍ കനത്ത നാശം വിതയ്‌ക്കുകയായിരുന്നു. മണ്ണിടിച്ചിലാണ് എല്ലായിടത്തും നാശം വിതച്ചത്. നൂറ് കണക്കിന് വീടുകള്‍ മഴയില്‍ തകര്‍ന്നു. പലയിടത്തും ഗതാഗതം താറുമാറാകുകയും വൈദ്യുതിബന്ധം പൂര്‍ണമായി നിലയ്‌ക്കുകയും ചെയ്‌തു. മേഖലയിലെ ഏറ്റവും വലിയ നദിയായ  കിലാനി രണ്ടു ദിവസമായി  കരകവിഞ്ഞൊഴുകുകയാണ്. നദിക്കരയിലുള്ള മൂന്നര ലക്ഷത്തോളം പേരെ ഇവിടെനിന്ന് മാറ്റിപ്പാര്‍പ്പിച്ചു.

കെഗാല്ളെ ജില്ലയിലെ മൂന്ന് ഗ്രാമങ്ങള്‍ മണ്ണിടിച്ചിലില്‍ പൂര്‍ണമായി ഇല്ലാതായെന്ന് റെഡ്ക്രോസ് സൊസൈറ്റി ഡയറക്ടര്‍ നിവെല്ളെ നനായക്കാറ പറഞ്ഞു. ഈ ഗ്രാമങ്ങളില്‍ 200 കുടുംബങ്ങള്‍ താമസിക്കുന്നുണ്ടായിരുന്നു. ഇവരെക്കുറിച്ച് വിവരമില്ളെന്ന് ശ്രീലങ്കന്‍ റെഡ്ക്രോസ് അറിയിച്ചു. സൈന്യവും പൊലീസും തെരച്ചില്‍ തുടരുകയാണ്.
Next Article