ചെ ഗുവേര രക്തസാക്ഷിയായിട്ട് ഇന്നേക്ക് 57 വര്‍ഷം

രേണുക വേണു
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (12:13 IST)
Che Guvera

ലോകത്തെ അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമായി മാറിയ ക്യൂബന്‍ വിപ്ലവ നേതാവ് ഏണസ്റ്റൊ ചെ ഗുവേരയുടെ 57-ാം ചരമവാര്‍ഷികമാണ് ഇന്ന്. ലോകം മുഴുവന്‍ വിപ്ലവനായകന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്. ചെഗുവേരയുടെ ജന്‍മദേശമായ അര്‍ജന്റീനയിലും ബൊളീവിയ, വെനെസ്വേല എന്നീ രാജ്യങ്ങളിലും വന്‍ അനുസ്മരണ ചടങ്ങുകളാണ് നടക്കുന്നത്. 
 
ലാറ്റിന്‍ അമേരിക്കയുടെ വിമോചനനായകന്‍ ആവേണ്ടിയിരുന്ന ചെ ഗുവേര ബൊളീവിയയില്‍ വിപ്ലവ പ്രവര്‍ത്തനത്തിനായി സന്ദര്‍ശിക്കുന്നതിനിടെ 1967 ഒക്ടോബര്‍ 8 ന് ബൊളീവിയന്‍ സൈനികരുടെ വെടിയേറ്റാണ് മരിക്കുന്നത്. 
 
ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു ചെ ഗുവേര. ഫാസിസ്റ്റ് ഭരണ കൂടത്തെ ഗറില്ല പോരാട്ടം കൊണ്ട് തകര്‍ത്ത് എറിയാമെന്ന് വാക്കു കൊണ്ടും തോക്കു കൊണ്ടും സാക്ഷ്യപ്പെടുത്തിയ, ചെഗുവേരയുടെ ആശയങ്ങള്‍ ലോകജനതയുടെ മനസ്സില്‍ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിക്കുന്നു, ഇപ്പോഴും  ലോകജനത നെഞ്ചേറ്റുന്നു.   
 
മുതലാളിത വ്യവസ്ഥിതിക്കെതിരെ ധീരനായി പോരാടിയ ചെ ഗുവേര അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു. അതിനാല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനയായ സിഐഎയുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു ചെഗുവേരയെ വകവരുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നത്. സിഐഎ ഏജന്റ് ഫെലിക്‌സ് റോഡ്രിഗൂസ് നയിച്ച ബൊളീവിയന്‍ പ്രത്യേക സേനയാണ് ചെഗുവേരയെ വധിക്കുന്നത്.
 
ചെഗുവേര മരിച്ച് 57 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സമത്വവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന ജനങ്ങളുടെ മനസില്‍ ചെഗുവേര ഇന്നും തിളങ്ങി നില്‍ക്കുന്ന ഒരു നക്ഷത്രം തന്നെയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article