ഒമ്പതു വയസുള്ള കുട്ടിയെ പോലും ഐഎസ് ഭീകരര്‍ ക്രൂരമായി പീഡിപ്പിക്കുന്നു: വെളിപ്പെടുത്തലുകളുമായി ഐ എസ് കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍

ബുധന്‍, 9 മാര്‍ച്ച് 2016 (23:53 IST)
ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരര്‍ സ്ത്രീകള്‍ക്കെതിരെ നടത്തുന്ന ക്രൂരതകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഒന്‍പത് വയസുള്ള കുട്ടിയെ ദിവസം മൂന്നു നേരം പീഡിപ്പിച്ചുവെന്ന് ഐ എസ് കേന്ദ്രത്തിൽ നിന്നു രക്ഷപ്പെട്ടവർ വെളിപ്പെടുത്തി. പലപ്പോഴും മറ്റുള്ളവരുടെ മുന്നില്‍വച്ചാണ് കുട്ടികളെയും സ്ത്രീകളെയും ഐ എസ് ഭീകരര്‍ പീഡിപ്പിക്കാറുള്ളതെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. പീഡനത്തെ എതിര്‍ത്ത സ്ത്രീകള്‍ക്കു നേരെ ഭീകരര്‍ നിറയൊഴിക്കുകയും ചെയ്തു.
 
ഐ എസ് ഭീകരരിൽനിന്നും ഗർഭിണിയാക്കപ്പെട്ടിട്ടുള്ള 31,000 ത്തോളം സ്ത്രീകള്‍ ഐ എസിന്റെ തടവില്‍ കഴിയുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇവരില്‍ ജനിക്കുന്ന കുട്ടികളെ ചെറുപ്പം മുതൽതന്നെ ഖിലാഫത്തിനുവേണ്ടി പോരാടാൻ പഠിപ്പിക്കുന്നുവെന്നും രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. 
 
പീഡനങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് നേരെയും ഐ എസ് ക്രൂര പീഡനമാണ് അഴിച്ചു വിടുന്നത്. അടിമച്ചന്തകളിൽ സ്ത്രീകളെയും കുട്ടികളെയും നഗ്നരാക്കി വിൽക്കാൻ വയ്ക്കുന്നുണ്ടെന്നും യുഎൻ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇങ്ങനെ വില്‍ക്കുന്ന സ്ത്രീകളെ ദിവസങ്ങളോളം കൂടെ പാര്‍പ്പിച്ച് പീഡിപ്പിച്ച ശേഷം മറ്റുള്ളവര്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. ഇങ്ങനെ നിരവധി പേരുടെ കൂടെ കഴിയേണ്ടിവരുന്ന സ്ത്രീകളുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വെബ്ദുനിയ വായിക്കുക