മേളയില്‍ മലയാളത്തിന്‌ അവഗണന:ലെനിന്‍

WDWD
കേരളത്തിന്‍റെ ചലച്ചിത്രമേളകളില്‍ മലയാള സിനിമകള്‍ക്ക്‌ പ്രാധാന്യം നഷ്ടപ്പെടുന്നതിനെതിരെ മലയാളത്തി‍ന്‍റെ പ്രിയ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ രംഗത്തെത്തി. വിദേശ സിനിമകള്‍ കാണാനുള്ള ഒരു വേദിയായി മാത്രം ഐ എഫ്‌ എഫ്‌ കെ മാറിയെന്നും മലയാള സിനിമകള്‍ വേണ്ട വിധത്തില്‍ രാജ്യാന്തരതലത്തില്‍ പരിഗണിക്കപ്പെടാന്‍ ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തു നിന്നോ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നോ ഒരു ശ്രമവും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

മലയാളി എല്ലാകാലവും ഓര്‍ക്കുന്ന ഒരു പിടി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള ലെനിന്‍ രാജേന്ദ്രന്‌ ഏറ്റവും പുതിയ ചിത്രമായ രാത്രിമഴ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചതിന്‌ ശേഷവും തിയേറ്ററുകളില്‍ എത്തി‍ക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യയുടെ ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലുള്ള ചിത്രത്തെ ഏറ്റെടുക്കാന്‍ വിതരണക്കാര്‍ മടിച്ചു നില്‍കുന്നു. ചില്ല്‌, മീനമാസത്തിലെ സൂര്യന്‍, സ്വാതി തിരുനാള്‍, വചനം, ദൈവത്തിന്‍റെ വികൃതികള്‍, കുലം, മഴ തുടങ്ങിയ ചിത്രങ്ങള്‍ സ്വീകരിച്ച മലയാളി പ്രേക്ഷകര്‍ക്ക്‌ മുന്നി‍ലേക്ക്‌ രാത്രിമഴ എത്തിക്കാന്‍ വിഘാതമാകുന്നത്‌ മലയാള സിനിമയിലെ പുതിയ സാഹചര്യങ്ങള്‍ തന്നെയാണ്‌. ഐ എഫ്‌ എഫ്‌ ഐയില്‍ മത്സരവിഭാഗത്തിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട രാത്രിമഴ, പക്ഷെ കേരളത്തിന്‍റെ ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തില്‍ നിന്നും തഴയപ്പെട്ടു.

ഇടതുപക്ഷ അനുഭാവിയായ ലെനിന്‍ രാജേന്ദ്രന്‍ ഇടതു സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തില്‍ നടക്കുന്ന ചലച്ചിത്രമേളയില്‍ മലയാള സിനിമകള്‍ തഴയപ്പെടുന്നതിനെതിരെ വേദനയോടെ മനസ്‌ തുറക്കുന്നു...

ചോദ്യം:കേരളത്തിന്‍റെ ചലച്ചിത്രമേളകൊണ്ട്‌ മലയാള സിനിമക്ക്‌ യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല എന്ന്‌ അഭിപ്രായമുണ്ടോ?

ഉത്തരം: രാജ്യാന്തര ചലച്ചിത്രമേളകള്‍ ഒരു കൊടുക്കല്‍ വാങ്ങലിന്‍റെ വേദിയാകണം. നാം നിരവധി വിദേശ ചിത്രങ്ങള്‍ ആഘോഷമായി മേളയില്‍ എത്തിക്കുന്നു. എന്നാല്‍ കേരളത്തിന്‌ എന്താണ്‌ നല്‍കാനാകുന്നത്‌. മലയാള സിനിമകള്‍ കാണാന്‍ മേളയില്‍ ഞാനടക്കമുള്ള പ്രതിനിധികള്‍ക്ക്‌ താത്പര്യം കുറവാണ്‌. വിദേശ ചിത്രങ്ങള്‍ കാണാനാണ്‌ താത്പര്യം.മലയാള സിനിമകള്‍ പിന്നീട്‌ കാണാമെന്നാണ്‌ ന്യായം. എന്നാല്‍ പിന്നീട്‌ എവിടെയും കാണാന്‍ പറ്റാത്ത മലയാള ചിത്രങ്ങളും ഉണ്ട്‌. നോട്ട്‌ബുക്കും, ഒരേ കടലും നിങ്ങള്‍ക്ക്‌ പിന്നീട്‌ കാണാന്‍ കഴിഞ്ഞേക്കും എന്നാല്‍ രാത്രിമഴയും തനിയേയും ഒന്നും പിന്നീട്‌ എവിടെയും കാണീക്കാന്‍ അവസരമുണ്ടാകുന്നില്ല. വിദേശചിത്രങ്ങള്‍ കാണാനുള്ള വേദി എന്ന നിലയില്‍ നിന്ന്‌ ചലച്ചിത്രമേള മാറണമെന്ന്‌ ആവശ്യമുയരുന്നത്‌ ഈ സാഹചര്യത്തിലാണ്‌.


ചോദ്യം: ചലച്ചിത്രമേളകൊണ്ട്‌ മലയാളത്തിന്‌ എന്ത്‌ പ്രയോജനമാണ്‌ ഉണ്ടാകേണ്ടത്‌?

ഉത്തരം: ഇത്തരം വേദികളില്‍ സിനിമകളുടെ താരതമ്യത്തിന്‌ അവസരമുണ്ട്‌.ലോക സിനിമ എന്താണ്‌ എന്ന്‌ അറിയുന്നതിനൊപ്പം എന്താണ്‌ മലയാള സിനിമ എന്ന്‌ ലോകത്തെ അറിയിക്കാനുള്ള അവസരം കൂടി ഉണ്ടാ‍കണം. ആ അര്‍ത്ഥത്തില്‍ മേളയില്‍ മലയാള സിനിമക്ക്‌ പ്രാധാന്യം കുറവാണ്‌. വിദേശ സിനിമകള്‍ കേരളത്തില്‍ എത്തിക്കുന്നവര്‍ കേരളത്തിന്‍റെ സിനിമകള്‍ വിദേശമേളകള്‍ക്ക്‌ എത്തിക്കാനുള്ള ബാധ്യതയും ഏറ്റെടുക്കണം. അടൂര്‍ഗോപാലകൃഷ്ണനെ പോലുള്ളവര്‍ക്ക്‌ വിദേശ മേളകളില്‍ സ്വീകരണം ലഭിക്കാറുണ്ട്‌. എന്നാല്‍ മറ്റ്‌ സംവിധായകരുടെ സിനിമകള്‍ക്ക്‌ ഒരു കൈത്താങ്ങ്‌ ഉണ്ടെങ്കിലേ വിദേശ മേളകളില്‍ എത്താ‍നാകു.

ചോദ്യം: മലയാള സിനിമയിലും ഒരു പാര്‍ശ്വവത്കരണം ഉണ്ടെന്നാണോ പറയുന്നത്‌?

ഉത്തരം: അതേ, നല്ല സിനിമകള്‍ക്ക്‌ വിതരണക്കാരെ കിട്ടാതായാല്‍ അവര്‍ ചിത്രം എങ്ങനെ ജനങ്ങളിലെത്തിക്കും, അത്തരക്കാര്‍ക്കുള്ള വേദികള്‍ ഇത്തരം മേളകളാണ്‌. വിദേശ രാജ്യങ്ങളില്‍ ഇത്തരം ചിത്രങ്ങള്‍ക്ക്‌ വേദി ലഭിക്കാന്‍ സര്‍ക്കാരിന്‌ ചിലത്‌ ചെയ്യാനാകും.

ചോദ്യം: സാംസ്കാരിക വകുപ്പില്‍ നിന്ന്‌ അത്തരം ഒരു സമീപനം ഉണ്ടാകുന്നില്ലേ?

ഉത്തരം: സംസ്കാരം ഉള്ളവര്‍ തന്നെയാണ്‌ സാംസ്കാരിക വകുപ്പിലിരിക്കുന്നത്‌. എന്നാല്‍ ഇത്തരം പ്രശ്നങ്ങല്‍ ചര്‍ച്ചചെയ്യപ്പെടുന്നില്ല. വിദേശ ചിത്രങ്ങള്‍ പ്രോഗ്രമര്‍മാരെന്ന ഇടനിലക്കാര്‍ വഴിയാണ്‌ കേരളത്തില്‍ എത്തുന്നത്‌. ഇത്തരം ഇടനിലക്കാര്‍ ഇവിടെ സര്‍ക്കാരിന്‍റെ അതിഥിയാണ്‌. ഇടനിലക്കാര്‍ നിര്‍മ്മതാവില്‍ നിന്ന്‌ കമ്മീഷന്‍ പറ്റിയാണ്‌ സിനിമ നമ്മുടെ മേളയില്‍ എത്തിക്കുന്നത്‌. സിനിമകളുടെ ഓരോ പാക്കേജുകള്‍ ഉണ്ടാക്കി നമ്മളില്‍ അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ്‌ ഇത്തരം പ്രോഗ്രാമര്‍മാരുടേത്‌. മലയാള സിനിമയെ പ്രമോട്ട്‌ ചെയ്യാന്‍ അത്തരം പ്രോഗ്രമര്‍മാരുണ്ടോ എന്നതാണ്‌ ചോദ്യം. ആ റോള്‍ ഏറ്റെടുക്കാന്‍ ആര്‌ തയ്യാറാകും?

ചോദ്യം: സര്‍ക്കാരിനും ചലച്ചിത്ര അക്കാദമിക്കും ഇക്കാര്യത്തില്‍ എന്താണ്‌ ചെയ്യാനാകുക?

ഉത്തരം: മേളകളില്‍ ഇത്തരം പ്രോഗ്രാമര്‍മാരോട്‌ വിലപേശാന്‍ സംഘാടകര്‍ക്ക്‌ കഴിയണം. നിര്‍മ്മാതാക്കളില്‍ നിന്ന്‌ കമ്മീഷന്‍ പറ്റി ഇവിടെ സിനിമയുമായി എത്തിയവരെ നമ്മള്‍ ആ നിലക്ക്‌ മാത്രം പരിഗണിച്ചാല്‍ മതി. അവരുടെ ചിത്രങ്ങല്‍ ഇവിടെ കാണിക്കണമെങ്കില്‍ നമ്മുടെ ചിത്രങ്ങള്‍ അവിടെയും കാണിക്കണം എന്ന്‌ പറയാനുള്ള ചങ്കൂറ്റം കാണിക്കണം. ഇക്കാര്യത്തില്‍ നമ്മള്‍ ഇപ്പോഴും ഉദാരമായ സമീപനമാണ്‌ സ്വീകരിക്കുന്നത്‌. മലയാള സിനിമ ലോകതലത്തില്‍ ശ്രദ്ധിക്കപ്പെടാനായി വിലപേശാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകുകയാണ്‌ വേണ്ടത്‌.

ചോദ്യം: രാത്രിമഴക്ക്‌ സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചു, ചലച്ചിത്രമേളകളില്‍ ശ്രദ്ധിക്കപ്പെട്ടു, എന്നാല്‍ തിയേറ്ററുകളില്‍ റിലീസ്‌ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല?

ഉത്തരം: കേരളത്തിന്‍റെ സവിശേഷ സിനിമ സാഹചര്യമാണത്‌. വിപണനത്തിന്‍റെ ചില ഫോര്‍മുലകളില്‍ പെടാന്‍ രാത്രിമഴക്ക്‌ കഴിഞ്ഞിട്ടില്ല.

ചോദ്യം:പുരസ്കാരങ്ങള്‍ ലഭിച്ചതിനാലാണോ വിതരണക്കാര്‍ അകന്നു നില്‍ക്കുന്നത്‌?

ഉത്തരം: അങ്ങനെയും പറയേണ്ടി വരും. വിതരണക്കാര്‍ക്ക്‌ ലാഭമാണ്‌ വേണ്ടത്‌. അതിനായി അവര്‍ക്ക്‌ ചില സൂത്രവാക്യങ്ങള്‍ ഉണ്ട്‌. അതിലൊതുങ്ങാത്ത ചിത്രങ്ങളെ അവര്‍ നിരാകരിക്കും. ചിലപ്പോഴെല്ലാം അവര്‍ക്ക്‌ തെറ്റു പറ്റും. രാത്രിമഴയുടെ കാര്യത്തില്‍ അവര്‍ക്ക്‌ തെറ്റു പറ്റി. എന്തായാലും ചിത്രം ഉടന്‍ തിയേറ്ററില്‍ എത്തും. അല്ലാതെ പറ്റില്ല. ഞാന്‍ തന്നെയാണ്‌ ചിത്രത്തിന്‍റെ നിര്‍മ്മാതാവും.

ചോദ്യം: സിനിമ ഇതിനോടകം നിരവധി മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു, എന്തായിരുന്നു ലഭിച്ച പ്രതികരണം?

ഉത്തരം: അത്‌ സിനിമ കണ്ടവരോടാണ്‌ ചോദിക്കേണ്ടത്‌, എന്‍റെ സിനമയെ പറ്റി ഞാന്‍ തന്നെ പറയുന്നത്‌ നന്നല്ല. സിനിമ കണ്ടിറങ്ങിയവരില്‍ ചിലര്‍ നന്നായി എന്ന്‌ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌.

വെബ്ദുനിയ വായിക്കുക