മുന്നറിയിപ്പിന് പിന്നാലെ എലിപ്പനി പടരുന്നു; മൂന്ന് മരണം - 64 പേര്‍ ആശുപത്രിയില്‍

Webdunia
വ്യാഴം, 30 ഓഗസ്റ്റ് 2018 (14:59 IST)
പ്രളയക്കെടുതി നേരിടുന്ന സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ എലിപ്പനിക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ രോഗം സ്ഥരീകരിച്ച 28 പേരിൽ മൂന്ന് പേർ മരിച്ചു. 

കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെയാണ് മൂന്ന് മരണവും സംഭവിച്ചത്. ഈ ദിവസങ്ങളിലായി 64 പേരാണ് എലിപ്പനി ലക്ഷണങ്ങളോടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്.

പകർച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പ്രതിരോധമരുന്നുകള്‍ കഴിക്കാന്‍ ആരും മടിക്കരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള പനി ലക്ഷണം കണ്ടാല്‍ സ്വയം ചികിത്സയ്‌ക്ക് മുതിരാതെ ആരോഗ്യ കേന്ദ്രങ്ങളില്‍ ബന്ധപ്പെടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

പ്രളയത്തില്‍ അകപ്പെട്ടവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആകുന്നവരും പ്രതിരോധമരുന്നുകള്‍ കഴിക്കണം. ശരീരത്തില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ആരോഗ്യവകുപ്പ് എലിപ്പനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article