Mpox: ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രേണി 1 ല്‍ ഉള്‍പ്പെട്ട എംപോക്‌സ് ഇന്ത്യയിലും; റിപ്പോര്‍ട്ട്

രേണുക വേണു

ചൊവ്വ, 24 സെപ്‌റ്റംബര്‍ 2024 (09:39 IST)
Mpox: ലോകാര്യോഗ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശ്രേണി ഒന്നില്‍ ഉള്‍പ്പെട്ട എംപോക്‌സ് ഇന്ത്യയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. കേരളത്തിലെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒതായി ചാത്തല്ലൂര്‍ സ്വദേശിക്കാണ് എംപോക്‌സ് വണ്‍ ബി വകഭേദം സ്ഥിരീകരിച്ചിരിക്കുന്നത്. പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദമാണ് ഇത്. അതിവേഗം വ്യാപിക്കുന്ന എംപോക്‌സ് വകഭേദം ആയതിനാലാണ് ഇതിനെതിരെ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 
 
ഇന്ത്യയില്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്തത് എംപോക്‌സ് 2 വകഭേദമാണ്. എംപോക്‌സ് 2 വകഭേദത്തേക്കാള്‍ വ്യാപന ശേഷിയുടെ എംപോക്‌സ് വണ്‍ വകഭേദത്തിനു രോഗലക്ഷണങ്ങളിലും വ്യത്യാസമുണ്ട്. യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ യുവാവിലാണ് ഇപ്പോള്‍ എംപോക്‌സ് വണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 
 
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മങ്കിപോക്‌സ് വൈറസിനു ജനിതകമാറ്റം സംഭവിച്ചത്. പുതിയ വകഭേദത്തെ 'ഇതുവരെ വന്നതില്‍ ഏറ്റവും അപകടകാരി' എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. ഈ വൈറസാണ് ഇപ്പോഴത്തെ എംപോക്‌സിനു കാരണം. ആഫ്രിക്കയില്‍ പടര്‍ന്നുപിടിക്കുന്ന എംപോക്സ് ക്ലേഡ് 1 അതീവ അപകടകാരിയാണ്. മധ്യ, കിഴക്കന്‍ ആഫ്രിക്കയില്‍ ആണ് നിലവില്‍ രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. എച്ച് 1 എന്‍ 1 പന്നിപ്പനി, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നിവയ്ക്കാണ് ഇതുവരെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.
 
Mpox Symptoms: കൈകള്‍, കാലുകള്‍, നെഞ്ച്, മുഖം, ജനനേന്ദ്രിയ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കുമിളകള്‍ കാണപ്പെട്ടേക്കാം. മൂന്ന് മുതല്‍ 17 ദിവസം വരെയാണ് ഇന്‍ക്യുബേഷന്‍ പിരിയഡ്. ചെറിയ കുരുക്കള്‍ ആയാണ് ആദ്യലക്ഷണം കാണിക്കുക. പിന്നീട് അവ വേദനയും ചൊറിച്ചിലും ഉള്ള കുമിളകളായി മാറും. പനി, ശരീരത്തിനു കുളിര്, ശരീരത്തില്‍ നീര്, പേശികളില്‍ വേദന, കഴലവീക്കം, തലവേദന, ശ്വാസോച്ഛാസത്തില്‍ ബുദ്ധിമുട്ട്, മൂക്കടപ്പ്, തൊണ്ടവേദന എന്നീ ലക്ഷണങ്ങളെല്ലാം എംപോക്‌സിനു കാണിക്കാം. ശരീരത്തില്‍ അസാധാരണമായി കുമിളകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേണം. മാസ്‌ക് ധരിക്കുന്നത് രോഗത്തെ പ്രതിരോധിക്കാന്‍ നല്ലതാണ്. 
 
പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. പനിക്കൊപ്പം ശരീരത്തില്‍ കുമിളകളോ ചുവന്ന പാടുകളോ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്‌സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍