അര്‍ജന്റീന ഫാന്‍സിന് മുന്നില്‍ കോപ്പ അമേരിക്ക കിരീടം ഉയര്‍ത്തി മെസി പൊട്ടിക്കരഞ്ഞു, അഭിമുഖത്തിനിടെയും താരം വിതുമ്പി; ഈ സമയത്തിനായി താന്‍ കാത്തിരിക്കുകയായിരുന്നെന്ന് സൂപ്പര്‍താരം (വീഡിയോ)

വെള്ളി, 10 സെപ്‌റ്റംബര്‍ 2021 (09:25 IST)
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പ്പിച്ച ശേഷം അര്‍ജന്റീന നായകന്‍ ലിയോണല്‍ മെസിയും സഹതാരങ്ങളും മൈതാനത്ത് ആനന്ദനൃത്തമാടി. കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയ ശേഷം ആദ്യമായാണ് മെസിയും കൂട്ടരും അര്‍ജന്റീനയില്‍ കളിക്കുന്നത്. അര്‍ജന്റീനയുടെ കോപ്പ അമേരിക്ക വിജയം ആഘോഷിക്കാനായി കോവിഡ് മാനദണ്ഡങ്ങള്‍ക്കിടയിലും 20,000 കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നു. ബൊളീവിയയുമായുള്ള മത്സരശേഷം അര്‍ജന്റീനിയന്‍ കാണികള്‍ക്ക് മുന്നില്‍ കിരീടം പ്രദര്‍ശിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. മെസിയുടെ ഹാട്രിക് ഗോള്‍ നേട്ടത്തിലൂടെയാണ് അര്‍ജന്‍രീന ബൊളീവിയക്കെതിരെ വിജയം ആഘോഷിച്ചത്. മത്സരശേഷം കോപ്പ കിരീടവുമായി അര്‍ജന്റീന താരങ്ങള്‍ ആനന്ദനൃത്തമാടി. 
 
ആഹ്ലാദപ്രകടനത്തിനിടെ മെസി പൊട്ടിക്കരഞ്ഞു. ബൊളീവിയക്കെതിരായ മത്സരശേഷമുള്ള അഭിമുഖത്തിലും മെസി വികാരാധീനനായി. ലോകകപ്പ്, കോപ്പ അമേരിക്ക ഫൈനലുകളില്‍ തുടര്‍ച്ചയായി തോറ്റ് അര്‍ജന്റീനിയന്‍ കാണികളുടെ മുന്നില്‍ തല താഴ്ത്തി നിന്ന മെസി ഇത്തവണ കരഞ്ഞത് സന്തോഷം കൊണ്ടാണ്. ഈ നിമിഷങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ കാത്തിരിന്നതെന്ന് അഭിമുഖത്തില്‍ മെസി പറഞ്ഞു. 
'ഇങ്ങനെയൊരു സന്തോഷ നിമിഷം ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചിരുന്നു. ഇതിനായി ഞാന്‍ നീണ്ടകാലം കാത്തിരിന്നു. ഞാന്‍ ഇത് സ്വപ്‌നം കാണുകയായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇത് സാധ്യമാകുമ്പോള്‍ വലിയ സന്തോഷമുണ്ട്. കോപ്പ അമേരിക്ക വിജയം ആഘോഷിക്കാന്‍ ഇതിനേക്കാള്‍ വലിയ അവസരം ഇനി ലഭിക്കില്ല. എന്റെ അമ്മയും സഹോദരങ്ങളും ഇവിടെയുണ്ട്...അവര്‍ ഒരുപാട് വേദനിച്ചു. ഇപ്പോള്‍ അവര്‍ ഇവിടെ നിന്നുകൊണ്ട് സന്തോഷിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഞാന്‍ വളരെ സന്തുഷ്ടനാണ്,' മെസി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍