കഥ കേട്ടതും ഞാൻ സ്റ്റക്കായി, ഇതാണോ എന്റെ കഥാപാത്രം?: സംഭവം പറഞ്ഞ് ആസിഫ് അലി

നിഹാരിക കെ എസ്

ചൊവ്വ, 15 ഒക്‌ടോബര്‍ 2024 (12:57 IST)
ശ്യാമ പ്രസാദ് കൊണ്ടുവന്ന നായകനാണ് ആസിഫ് അലി. ഫ്രീക്ക് കഥാപാത്രങ്ങളെയായിരുന്നു ആസിഫ് അലി ആദ്യമൊക്കെ അവതരിപ്പിച്ചിരുന്നത്. കരിയറിൽ കയറ്റിറക്കങ്ങൾ അറിഞ്ഞ ആളാണ് ആസിഫ് അലി. തുടർച്ചയായി പരാജയങ്ങൾ തന്നെയായിരുന്നു ഒരു സമയത്ത്. എന്നാൽ, ഇന്ന് കഥ മാറി. തിയേറ്ററിൽ ഒരു സോളോ ഹിറ്റ് ഉണ്ടാക്കാൻ സാധിക്കും വിധം ആസിഫ് അലി വളർന്നു കഴിഞ്ഞു. വളരെ ശ്രദ്ധിച്ച് മികച്ച തിരക്കഥകൾ കണ്ടെത്താനും ചൂസ് ചെയ്യാനും ആസിഫിന് ഇപ്പോൾ സാധിക്കുന്നുണ്ട്. 
 
എന്നാൽ, ആസിഫിൽ നിന്നും അപ്രതീക്ഷിതമായി കിട്ടിയ ഒരു റോളായിരുന്നു റോഷാക്കിലേത്. മമ്മൂട്ടി നായകനായ ചിത്രത്തിലെ ആസിഫിന്റെ കഥാപാത്രത്തിന് പേര് മാത്രമേയുള്ളു. മുഖമില്ല. ഒരു ചാക്ക് കഷ്ണം കൊണ്ട് മുഖം മറച്ചിരിക്കുന്നു. ഒരു ഡയലോഗ് പോലുമില്ല. ആസിഫ് അലി ആണെന്ന് അറിയാൻ മുഖമോ അദ്ദേഹത്തിന്റെ ശബ്ദമോ ചിത്രത്തിൽ ഉപയോഗിച്ചിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ പ്രേക്ഷകർ തിരിച്ചറിഞ്ഞു. ആസിഫിലെ നടനെ ആ കണ്ണുകളിലെ അഭിനയത്തിലൂടെ മലയാളികൾ അടുത്തറിഞ്ഞു.
 
ഇപ്പോഴിതാ, എന്തുകൊണ്ടാണ് താൻ റോഷാക്കിലെ ദിലീപ് എന്ന കഥാപാത്രം ചെയ്യാൻ തയ്യാറായതെന്ന് ആസിഫ് തുറന്നു പറയുന്നു. റോഷാക്കിന്റെ കഥ കേട്ടപ്പോൾ ഇതിൽ ഏത് കഥാപാത്രത്തെ അവതരിപ്പിക്കാനായിരിക്കും തന്നെ സമീപിച്ചതെന്ന് മനസിലായില്ലെന്നും അവർക്ക് തന്നോട് പറയാൻ പറ്റുന്ന കഥാപാത്രം ലൂക്ക് ആയിരിക്കുമെന്നും താൻ കരുതിയെന്ന് ആസിഫ് അലി പറയുന്നു. അതാണോ എന്ന് ചോദിച്ചപ്പോൾ, 'ഏയ് അതല്ല, അത് മമ്മൂട്ടിക്കാണ്' എന്നായിരുന്നു മറുപടി.
 
പിന്നെ ഏത് കഥാപാത്രം എന്നാലോചിച്ച് ഇരിക്കുമ്പോഴാണ് ദിലീപ് എന്ന കഥാപാത്രമാണ് എന്ന് അറിയുന്നത്. അത് കേട്ടതും സ്റ്റക്കായി. കാരണം, ദിലീപിനെ ഈ സിനിമയിൽ കാണിക്കുന്നുമില്ല, അവന്റെ ശബ്ദം കേൾപ്പിക്കുന്നുമില്ല. പിന്നെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. അവർക്ക് ആ കഥാപാത്രത്തിനൊരു ഐഡന്റിറ്റി വേണമെന്ന് പറഞ്ഞു. അതോടെ, നിസാമിനെയും സമീറിനെയും ബ്ലൈൻഡായി വിശ്വസിച്ചാണ് ആ സിനിമ ചെയ്തത്', ആസിഫ് അലി പറയുന്നു.   
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍