മലയാള സിനിമയിൽ നിർമാതാക്കൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് നിർമാതാവ് ജി സുരേഷ് കുമാർ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നായിരുന്നു ഇദ്ദേഹം ഉന്നയിച്ച ആവശ്യം. ജൂൺ ഒന്ന് മുതൽ സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്നും ജിഎസ്ടിക്കൊപ്പമുള്ള സർക്കാർ വിനോദ നികുതി പിൻവലിക്കണമെന്നുമാണ് ആവശ്യം.
ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമകൾ വാങ്ങുന്നതിൽ വന്ന മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് സുരേഷ് കുമാർ. മനോരമ ന്യൂസിലാണ് പ്രതികരണം. മുപ്പത് ദിവസം കഴിഞ്ഞാൽ സിനിമ ഒടിടിയിൽ വരുമെന്ന് കരുതി പലരും കാത്തിരിക്കാൻ തുടങ്ങി. എന്നാൽ ഇപ്പോൾ എല്ലാ സിനിമകളും ഒടിടിയിൽ വരുന്നില്ല. അവർ സെലക്ട് ചെയ്യുന്ന സിനിമകളേ വരുന്നുള്ളൂ. അതും അവർ കൊടുക്കുന്ന പെെസയ്ക്ക്. അവർ ഡിക്ടേറ്റ് ചെയ്യാൻ തുടങ്ങി. ഒടിടിക്ക് ഒരു വർഷം മുപ്പതോളം പടം മതി. അതിൽ കൂടുതൽ അവർക്കാർക്കും വേണ്ട. നമുക്കിവിടെ 200 പടം ഇറങ്ങുന്നുണ്ടെന്നും സുരേഷ് കുമാർ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് എല്ലാ ആർട്ടിസ്റ്റുകൾക്കും സ്വന്തമായി പ്രൊഡക്ഷൻ ഹൗസുണ്ട്. ഞങ്ങളുടെ ആവശ്യമില്ലാത്ത അവസ്ഥയിലേക്ക് വന്നു. പക്ഷെ അവർ തിരിച്ച് ഞങ്ങളുടെയടുത്തേക്ക് വരും. ഒടിടിയുടെ മാർക്കറ്റ് താഴെ പോകുമ്പോൾ പിന്നെ ആരും എടുക്കാൻ കാണില്ല. അപ്പോഴാണ് പ്രൊഡ്യൂസറെ അന്വേഷിക്കുക. ഒടിടിയുടെ പണം കണ്ട് കൊണ്ടാണ് നടൻമാരുടെ പ്രൊഡക്ഷൻ ഹൗസുകൾ വന്നത്. 100 ശതമാനവും അങ്ങനെയാണ്. ലാഭം കണ്ടാണ് അവർ വരുന്നത്. കൊവിഡിന് മുമ്പ് ആർക്കാണ് പ്രൊഡക്ഷൻ ഹൗസുണ്ടായിരുന്ന്. മോഹൻലാലിനും ദിലീപിനുമുണ്ടായിരുന്നു. വേറെ ആർക്കുണ്ടായിരുന്നു. ആരും ഇല്ല. മമ്മൂട്ടി കമ്പനി അടക്കം പിന്നെയാണ് തുടങ്ങിയതെന്നും സുരേഷ് കുമാർ തുറന്ന് പറഞ്ഞു.