എനിക്കൊന്നുമറിയില്ല, ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു: തസ്ലീമയിൽ നിന്നും കഞ്ചാവ് വാങ്ങാറുണ്ടെന്ന ആരോപണത്തിനെതിരെ ശ്രീനാഥ് ഭാസി

നിഹാരിക കെ.എസ്

വ്യാഴം, 3 ഏപ്രില്‍ 2025 (08:50 IST)
ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയുടെ മൊഴിക്കെതിരെ നടന്‍ ശ്രീനാഥ് ഭാസി. ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും തന്റെ കസ്റ്റമേഴ്സ് ആണെന്നും ഇരുവർക്കും നിരോധിക ലഹരി നല്‍കാറുണ്ട് എന്നുമായിരുന്നു തസ്ലീമ മൊഴി നല്‍കിയത്. ഇതിനെതിരെയാണ് ശ്രീനാഥ് ഭാസി പ്രതികരിച്ചത്. ഇതൊക്കെ കെട്ടിച്ചമയ്ക്കുന്നതാണെന്നും കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും നടന്‍ 24 ന്യൂസിനോട് പ്രതികരിച്ചു.
  
ആലപ്പുഴ ലഹരി കേസിനെ കുറിച്ച് അറിയില്ല. ആരൊക്കെയോ ഓരോന്ന് കെട്ടിച്ചമയ്ക്കുന്നു. ഇത് കെട്ടിച്ചമച്ച മൊഴിയാണ്. ഇല്ലാത്ത കാര്യങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ല എന്നാണ് ശ്രീനാഥ് ഭാസി പ്രതികരിച്ചത്. 
 
അതേസമയം, രണ്ട് കോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവാണ് എക്‌സൈസ് സംഘം തസ്ലീമയില്‍ നിന്നും പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം ഓമനപ്പുഴ തീരദേശ റോഡില്‍ നടത്തിയ പരിശോധനയിലാണ് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്. കഞ്ചാവും എംഡിഎംഎയും കടത്തുന്ന സംഘത്തിന്റെ മുഖ്യ കണ്ണിയാണ് തസ്ലീമ. കണ്ണൂര്‍ സ്വദേശിയാണെങ്കിലും ചെന്നൈയും കൊച്ചിയുമാണ് താവളം.
 
ഏതാനും സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ ഇവർ അഭിനയിച്ചിട്ടുണ്ട്. സിനിമാ മേഖലയിലുള്ളവരുമായി ഇവർക്ക് അടുത്ത ബന്ധമുണ്ട്. സെക്‌സ് റാക്കറ്റ് കേസില്‍ ഒരു തവണ പിടിയില്‍ ആയിട്ടുമുണ്ട്. സിനിമ നടന്‍മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് കഞ്ചാവും ലഹരി വസ്തുക്കളും കൈമാറുണ്ടെന്നായിരുന്നു അറസ്റ്റിലായതിന് പിന്നാലെ തസ്ലിമ എക്‌സൈസിനോട് വെളിപ്പെടുത്തിയത്. സിനിമ മേഖലയിലെ പ്രമുഖര്‍ അടക്കമുള്ളവരുടെ നമ്പറുകളും വാട്‌സാപ്പ് ചാറ്റുകളും തസ്ലീമയുടെ ഫോണില്‍ കണ്ടെത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍