അഞ്ചോ ആറോ മണിക്കൂര്‍ കഠിനമായ വേദനകൊണ്ട് ഞാന്‍ പുളഞ്ഞു, കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും പറ്റാത്ത അവസ്ഥ; ശസ്ത്രക്രിയയെ കുറിച്ച് സൗഭാഗ്യ

Webdunia
വെള്ളി, 11 മാര്‍ച്ച് 2022 (14:23 IST)
ടിക് ടോക്ക് വീഡിയോകളിലൂടേയും റീല്‍സുകളിലൂടേയും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. നടനും നര്‍ത്തകനുമായ അര്‍ജുന്‍ സോമശേഖറാണ് സൗഭാഗ്യയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും സുദര്‍ശന എന്ന പേരില്‍ ഒരു മകളുണ്ട്. കഴിഞ്ഞ നവംബറിലാണ് സുദര്‍ശന ജനിച്ചത്.
 
സിസേറിയന് ശേഷം സൗഭാഗ്യ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. പിത്താശയം നീക്കാന്‍ വേണ്ടിയായിരുന്നു ആ സര്‍ജറി. ഇപ്പോള്‍ അത്തരമൊരു അവസ്ഥ വന്നതിനെ കുറിച്ചും പ്രസവ ശേഷം നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് സൗഭാഗ്യ. യുട്യൂബിലാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചത്. തന്നെപ്പോലെ സ്വയം ചികിത്സിച്ച് രോഗം വഷളാകുന്ന സ്ഥിതി ഇനിയൊരാള്‍ക്കും വരാതിരിക്കാനാണ് വീഡിയോ ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സൗഭാഗ്യ അപ്രതീക്ഷിതമായി നടത്തേണ്ടി വന്ന സര്‍ജറിയെ കുറിച്ച് വിവരിച്ചത്.
 
'സര്‍ജറിക്ക് വിധേയമാകുകയാണെന്ന് പറഞ്ഞപ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഫോണ്‍ വിളിച്ചും അല്ലാതെയും പരിചയക്കാരും സ്‌നേഹിക്കുന്നവരുമെല്ലാം ചോദിച്ചിരുന്നു. സിസേറിയന്‍ കഴിഞ്ഞ ഉടന്‍ നൃത്തം അടക്കമുള്ള കാര്യങ്ങള്‍ ചെയ്തതാണോ സര്‍ജറിക്ക് കാരണമായത് എന്ന തരത്തിലും ചോദ്യം വന്നിരുന്നു. അതിനെല്ലാമുള്ള ഉത്തരമാണ് ഈ വീഡിയോയില്‍ പറയുന്നത്. ഞാന്‍ കാണിച്ച തെറ്റുകള്‍ ഇനിയാരും ചെയ്യാതിരിക്കാനാണ് ഞാന്‍ ഈ വീഡിയോ പങ്കുവെക്കുന്നത്. എന്റെ പിത്താശയം നീക്കം ചെയ്തു,' സൗഭാഗ്യ പറഞ്ഞു.
 
'തുടക്കത്തില്‍ ഗ്യാസാണെന്നാണ് കരുതിയത്. കാരണം പ്രസവം കഴിഞ്ഞാല്‍ അത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുമെന്ന് പലരും പറഞ്ഞിരുന്നു. മേല്‍ വയറ്റിലായിരുന്നു വേദന. തുടക്കത്തില്‍ ഗ്യാസിന് പരിഹാരമാകുന്ന ഗുളികകളെല്ലാം കഴിച്ചു. പക്ഷെ കാര്യമായ മാറ്റമോ വേദനയ്ക്ക് കുറവോ ഉണ്ടായില്ല. അഞ്ചോ ആറോ മണിക്കൂര്‍ കഠിനമായ വേദന കൊണ്ട് ഞാന്‍ പുളഞ്ഞു. പതിയെ പതിയെ അസുഖം മാറുമെന്ന് കരുതി. അപ്പോഴും ഗ്യാസാണെന്ന നിഗമനത്തിലായിരുന്നു. ചുറ്റുമുള്ളവരടക്കം എല്ലാവരും ഇഞ്ചി ഇപയോഗിച്ചുള്ള ഒറ്റമൂലി, രസം തുടങ്ങി വീട്ടിലെ വിവിധ വൈദ്യം എന്നില്‍ പരീക്ഷിച്ചു. എന്നിട്ടൊന്നും ഒരു കുറവും ഉണ്ടായില്ല. കുഞ്ഞിന് പാല് കൊടുക്കാന്‍ പോലും പറ്റാത്ത വേദനയായിരുന്നു. വേദന കാരണം ഉറങ്ങാനൊന്നും സാധിക്കാത്തതിനാല്‍ കുഞ്ഞ് ഉണരുമ്പോള്‍ പോലും എനിക്ക് ദേഷ്യം വന്ന് തുടങ്ങി. പിന്നീട് വേദന കൂടിയപ്പോള്‍ ഒന്ന് സ്‌കാന്‍ ചെയ്യാമെന്ന് തോന്നി. അങ്ങനെ എന്റെ ഗൈനക്കോളജിസ്റ്റിനെ കണ്ടു. അപ്പോഴാണ് പിത്താശയത്തില്‍ കല്ലാണെന്ന് മനസിലായത്. വീണ്ടും കല്ല് ഉണ്ടാകാന്‍ ഉള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് പിത്താശയം നീക്കം ചെയ്തത്,' സൗഭാഗ്യ വെങ്കിടേഷ് പറയുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article