കോഴിക്കോട്: നടൻ സലിം കുമാറിന്റെ പൊതുവേദികളിലെ ചില പരാമർശങ്ങൾ പലപ്പോഴും വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവയ്ക്കാറുണ്ട്. അത്തരത്തിലൊന്നാണ് അദ്ദേഹം കോഴിക്കോട് ഒരു പൊതുവേദിയിൽ നടത്തിയത്. ഇപ്പോഴത്തെ പെൺകുട്ടികൾക്കെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പെൺകുട്ടികൾ മുഴുവൻ ഫോണിലാണെന്നും അവർക്ക് കേരളത്തിന്റെ സംസ്കാരം അറിയില്ലെന്നും അത് പഠിപ്പിക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.അതേസമയം സലീം കുമാറിന്റെ പ്രസ്താവനയ്ക്ക് കടുത്ത വിമര്‍ശനവും നേരിടേണ്ടി വരുന്നുണ്ട്. ഇതൊക്കെ ഒരു തരം സിന്‍ഡ്രം ആണെന്നാണ് ചിലർ വിമർശിക്കുന്നത്. സലിം കുമാറിന് അമ്മാവൻ സിൻഡ്രം ബാധിച്ചെന്നും മൊബൈല്‍ ഫോണ്‍ യൂസ് ചെയ്തു പെണ്‍കുട്ടികള്‍ നടക്കുന്നു എന്നത് എങ്ങനെയാണ് ഒരു പാതകമാകുന്നതെന്നും ചിലർ ചോദിക്കുന്നു. ഒപ്പം, മൊബൈൽ ഫോൺ ഉപയോഗിക്കുന്ന ആൺകുട്ടികളെ കുറിച്ച് ഒന്നും പറയാത്തത് എന്താണെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്.
പഠിക്കുന്ന പിള്ളേരാണ്... ഒരാളാണെങ്കിൽ വിചാരിക്കാം, ഒരാളല്ലേ എന്ന്... ഞാനെല്ലാം ചെക്ക് ചെയ്തു. വരുന്ന സകല പിള്ളേരും ശ്രദ്ധിക്കുന്നേയില്ല. ഹോണടിക്കുമ്പോ മാറുമോ, അതുമില്ല. ഒന്നാമത് ചെറിയ വഴിയാണ് നമ്മുടേത്. ആ ചെറിയ വഴിയിലൂടെ ഇവരിങ്ങനെ സംസാരിച്ചു കൊണ്ടുപോവുകയാണ്. അപ്പോൾ നമ്മുടെ തലമുറയെ സംസ്‌കാരം എന്തെന്ന് പഠിപ്പിക്കേണ്ടിയിരിക്കുന്നു. പുതിയ ആളുകൾക്ക് കേരളത്തോടൊക്കെ പരമ പുച്ഛമാണ്. അവർക്ക് ഇവിടം വിട്ടുപോവാനാണ് താത്പര്യം.
പഠിക്കുന്ന എല്ലാവരുടേയും ലക്ഷ്യം യുകെ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോവാനാണ്. സ്വന്തം നാട്ടിൽ നിൽക്കാൻ താത്പര്യമില്ല. കുറച്ച് കാലം കഴിയുമ്പോൾ നല്ല വിത്തുകളൊന്നും ഈ നാട്ടിൽ ഉണ്ടാവില്ല. ആ അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. നല്ല വിത്തുകളൊന്നും കുറച്ചു കാലം കഴിയുമ്പോൾ ഇവിടെയുണ്ടാകില്ല. ആ അവസ്ഥയിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്. സ്വന്തം അമ്മ കൊച്ചിന്റെ ദേഹത്ത് എംഡിഎംഎ പായ്ക്കറ്റാക്കി ഒട്ടിച്ചു വിടുകയാണ്, വിൽക്കാൻ വേണ്ടി. അതുവരെയെത്തി നമ്മുടെ കേരളം', സലിം കുമാർ പറഞ്ഞു.