'പുരികത്തിന്റെ ഒരു ഭാഗം പോയി, ജസ്റ്റ് മിസ്, അല്ലേൽ എന്റെ കണ്ണ് പോയേനെ'; അപകടത്തെക്കുറിച്ച് പ്രിയങ്ക ചോപ്ര
ബോളിവുഡിൽ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ നടിയാണ് പ്രിയങ്ക ചോപ്ര. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയങ്ക ബോളിവുഡിലേക്ക് തിരിച്ചെത്തുകയാണ്. ഋതിക് റോഷൻ ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. ഹെഡ്സ് ഓഫ് സ്റ്റേറ്റ് ആണ് പ്രിയങ്കയുടേതായി റിലീസിനൊരുങ്ങുന്ന ഹോളിവുഡ് ചിത്രം. ജൂലൈ 2 ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തനിക്ക് സംഭവിച്ച ഒരപകടത്തെക്കുറിച്ച് പറയുകയാണ് പ്രിയങ്ക.
ആക്ഷൻ- കോമഡി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പ്രിയങ്കയുടെ കണ്ണിനാണ് പരിക്കേറ്റത്. ദ് ടുനൈറ്റ് ഷോയിൽ ജിമ്മി ഫാലനുമായുള്ള അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം തുറന്നു പറഞ്ഞത്. ഒരു സ്റ്റണ്ട് സീക്വൻസ് ചിത്രീകരണത്തിനിടെ കാമറയുടെ പിഴവ് കാരണമാണ് അപകടമുണ്ടായത് എന്നാണ് നടി പറയുന്നത്.
'അപകടത്തിൽ എൻറെ പുരികത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടു. തറയിൽ ഉരുണ്ട് വീഴുന്നതായിരുന്നു രംഗം. നല്ല മഴ പെയ്യുന്നുണ്ടായിരുന്നു, തറയിലേക്ക് ഉരുണ്ടുവരുമ്പോൾ കാമറ അടുത്തേക്ക് വരുന്ന രീതിയിലായിരുന്നു ഷോട്ട്. എന്നാൽ ഇതിനിടെ കാമറയുടെ ഒരു ഭാഗം മുഖത്തുതട്ടുകയും പുരികത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടുകയുമായിരുന്നു. ഒന്ന് പാളിയിരുന്നെങ്കിൽ അത് കണ്ണിനുനേർക്ക് വന്നേനെ. ഭാഗ്യം കൊണ്ട് അത് സംഭവിച്ചില്ല', പ്രിയങ്ക പറഞ്ഞു.
അതേസമയം, ഇല്യ നൈഷുള്ളർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹെഡ്‌സ് ഓഫ് സ്റ്റേറ്റ്. എംഐ6 ഏജന്റായാണ് പ്രിയങ്ക ചിത്രത്തിലെത്തുന്നത്. പാഡി കോൺസിഡിൻ, സ്റ്റീഫൻ റൂട്ട്, കാർല ഗുഗിനോ, ജാക്ക് ക്വായിഡ്, സാറാ നൈൽസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഉൾപ്പെടെ വിവിധ ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.