പീറ്റർ ഹെയ്ൻ ചാടുന്നതും മറിയുന്നതും എന്തിനാണെന്ന് മനസ്സിലാക്കാം, പക്ഷേ ലാലേട്ടനിത് എന്തിന്റെ കേടാണെന്ന് പലവട്ടം തോന്നിയിട്ടുണ്ട്: സുധീർ കരമന

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (15:12 IST)
പുലിമുരുകൻ കണ്ടവരാരും അതിലെ കായിക്കയെ മറക്കില്ല. ചെറിയ കഥാപാത്രവും മനസ്സിൽ നിറഞ്ഞു നിൽക്കുമെന്ന് പഠിപ്പിക്കുകയാണ് പുലിമുരുകൻ. പുലിമുരുകൻ പോലൊരു വലിയ സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കായിക്കയായി കാണികളെ ത്രസിപ്പിച്ച സുധീർ കരമന. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് സുധീർ പുലിമുരുകന്റെ വിശേഷങ്ങൾ പങ്കുവെച്ചത്.
 
പുലിമുരുകന്റെ ചിത്രീകരണത്തിനിടയിൽ പലപ്പോഴും സുധീർ കരമനക്ക് തോന്നിയ ഒരു കാര്യമുണ്ട്. വേറൊന്നുമല്ല, പീറ്റർ ഹെയ്ൻ ഫൈറ്റ് മാസ്റ്ററാണ് ചാടുന്നതും മറിയുന്നതുമെല്ലാം മനസ്സിലാക്കാം. പുള്ളിയുടെ ആക്ഷൻ രംഗങ്ങൾ ഭൂമിയിലല്ലോ ആകാശത്തല്ലേ. പക്ഷേ, ലാലേട്ടനിത് എന്തിന്റെ കേടാണെന്ന് പലപ്പോഴും സുധീർ കരമന മനസ്സിൽ വിചാരിച്ചിട്ടുണ്ടത്രെ. വേറൊന്നും കൊണ്ടല്ല, അത്രക്ക് ആത്മാർത്ഥതയും അർപ്പണ മനോഭാവവുമാണ് മോഹൻലാലിന്. അദ്ദേഹത്തിന്റെ പ്രകടനം കണ്ടാൽ ഓടിചെന്ന് കൂടെ കൂടാൻ ആർക്കും തോന്നിപോകുമത്രെ. 
 
സംവിധായകൻ വൈശാഖ് വഴിയാണ് സുധീർ കരമന പുലിമുരുകന്റെ ഭാഗമാകുന്നത്. വൈശാഖും ലാലേട്ടനും പീറ്റർ ഹെയ്നും എല്ലാവരും ചേർന്ന് ഒത്തൊരുമിച്ച് പരിശ്രമിച്ചതിന്റെ ഫലമാണ് തീയറ്ററിൽ ഇപ്പോൾ ലഭിക്കുന്ന കയ്യടികൾ. മനസ്സിനിഷ്ടപ്പെട്ട ഒരു കഥാപാത്രം അവതരിപ്പിക്കാനായെന്നു മാത്രമല്ല അത് ആളുകൾ ഏറ്റെടുക്കുന്നതറിയുന്നതും സന്തോഷകരമാണെന്നാണ് സുധീർ പറയുന്നത്.
 
Next Article