ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ പെട്ടന്നൊരു സിനിമ പ്രഖ്യാപനം; മമ്മൂട്ടിയും മോഹന്‍ലാലും ഭീരുക്കളെന്ന് സോഷ്യല്‍ മീഡിയ

രേണുക വേണു

ശനി, 24 ഓഗസ്റ്റ് 2024 (14:22 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് പുതിയ സിനിമ പ്രഖ്യാപിച്ചത് ആളുകളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് സോഷ്യല്‍ മീഡിയ. മലയാള സിനിമയിലെ സ്ത്രീ സമൂഹം അനുഭവിച്ച അതിക്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് അവസാനിപ്പിക്കാന്‍ രണ്ട് സൂപ്പര്‍ താരങ്ങളും ചേര്‍ന്ന് നടപ്പിലാക്കിയ ഐഡിയയാണോ ഈ പുതിയ പ്രൊജക്ട് എന്നാണ് മിക്കവരും ചോദിക്കുന്നത്. സിനിമയില്‍ മാത്രമല്ല റിയല്‍ ലൈഫിലും സൂപ്പര്‍ ഹീറോസ് ആകാന്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇനിയും പഠിക്കണമെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 
 
താരസംഘടനയായ 'അമ്മ'യുടെ നേതൃത്വത്തില്‍ നടന്ന സ്റ്റേജ് ഷോയില്‍ വെച്ച് പകര്‍ത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച് സിനിമ വരുന്നതായി പ്രഖ്യാപനം നടന്നത്. മമ്മൂട്ടി കമ്പനിയും ആശീര്‍വാദ് സിനിമാസും ഒന്നിക്കുന്നതായാണ് സ്ഥിരീകരണം. ഈ സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് അഭിനയിക്കുമെന്നും വാര്‍ത്തകളുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളെ ഇല്ലാതാക്കാനാണ് പെട്ടന്നൊരു സിനിമ പ്രഖ്യാപനം നടന്നതെന്നാണ് പലരും സംശയിക്കുന്നത്. 
 
മാത്രമല്ല സിനിമയില്‍ കാണിക്കുന്ന മാസൊന്നും മമ്മൂട്ടിയും മോഹന്‍ലാലും ഇതുവരെ ജീവിതത്തില്‍ കാണിച്ചിട്ടില്ലെന്നാണ് മറ്റൊരു വിമര്‍ശനം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വളരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ അടങ്ങിയിട്ടുണ്ട്. കഴിഞ്ഞ നാല് ദിവസമായി വാര്‍ത്തകളിലെല്ലാം പ്രധാന ചര്‍ച്ചാവിഷയം ഈ റിപ്പോര്‍ട്ടാണ്. എന്നിട്ടും അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലും മലയാളത്തിലെ മുതിര്‍ന്ന താരമായ മമ്മൂട്ടിയും ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. സിനിമയില്‍ കാണിക്കുന്ന ഹീറോയിസത്തിന്റെ പകുതി പോലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് സംസാരിക്കാന്‍ വേണ്ടല്ലോ എന്നാണ് വിമര്‍ശകരുടെ ചോദ്യം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍