ഇതാണ് നുമ്മ പറഞ്ഞ കുടുംബം, അഭിനന്ദനങ്ങൾ ‘സെലക്ടീവ്’ ആകരുത്!

എസ് ഹർഷ

ചൊവ്വ, 21 ഓഗസ്റ്റ് 2018 (13:10 IST)
ജാതിയും മതവും രാഷ്ട്രീയവും മറന്ന് മനുഷ്യൻ മനുഷ്യനായി മാറിയ ദിവസങ്ങൾ. വിദ്വേഷവും വെറുപ്പും എതിർപ്പുകളും ഇല്ലാതെ മനുഷ്യനെ ഒന്നിപ്പിക്കാൻ ഒരു ദുരന്തം വേണ്ടി വന്നു. കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ മനുഷ്യനുണർന്നു. കൈ മെയ് മറന്ന് എല്ലാവരും ഒറ്റക്കെട്ടായി.  
 
കേരളത്തെ കൈപിടിച്ചുയർത്തി ആയിരങ്ങൾ. ഇതിൽ പ്രമുഖർ മുതൽ പേരറിയാത്തവർ വരെ ഉൾപ്പെടും. രക്ഷാപ്രവർത്തനത്തിൽ നിന്നും കേരളം കരകയറിയപ്പോൾ സോഷ്യൽ മീഡിയ ഏറ്റവും അധികം കൈയ്യടിച്ചത് സൈനികർക്കും മത്സ്യത്തൊഴിലാളികൾക്കുമായിരുന്നു. അവരായിരുന്നു എല്ലാത്തിനും മുൻപന്തിയിൽ ഉണ്ടായിരുന്നത്. 
 
ദുരിതാശ്വാസ പ്രവർത്തനത്തിന് മുൻപന്തിയിൽ തന്നെയുണ്ടായിരുന്ന നടൻ ടൊവിനോ തോമസിനെ സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തി. രാപകലില്ലാതെ ജനങ്ങൾക്കൊപ്പം കഷ്ടപ്പെട്ട താരത്തിന് ജനങ്ങൾ നൽകിയ സമ്മാനമായിരുന്നു ആ പുകഴ്ത്തലും നന്ദി അറിയിക്കലും ഒക്കെ. 
 
എന്നാൽ, ടൊവിനോയെ പോലെ തന്നെ നാം നന്ദി അറിയിക്കേണ്ട മറ്റൊരാളുണ്ട്- ഇന്ദ്രജിത്ത് സുകുമാരൻ. കേരളത്തെ മഴ പിടിച്ചുലച്ചത് മുതൽ ഇന്ദ്രജിത്തും ഭാര്യ പൂർണിമയും രണ്ട് പെണ്മക്കളും മറ്റൊന്നു പ്രതീക്ഷിക്കാതെ ദുരന്തമുഖത്തുണ്ട്. ആദ്യം ഇറങ്ങിയതും അവര് തന്നെ. 
 
എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ദുരിതാശ്വാസപ്രവർത്തനങ്ങളോട് കൈകോർത്തു അൻപൊടു കൊച്ചി നടത്തുന്ന ഇടപെടലുകൾക്ക് ചുക്കാൻ പിടിച്ചത് പൂർണിമയും ഇന്ദ്രജിത്തുമാണ്. സംസ്ഥാനത്തുള്ള വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിക്കുന്ന തിരക്കിലായിരുന്നു ഇവർ. 
 
വെയ്റ്റുള്ള ചാക്കുകൾ തോളിലേറ്റി നടന്നത് ടൊവിനോ മാത്രമല്ല, ഇന്ദ്രജിത്തും കൂടെയാണ്. പക്ഷേ, സെലക്ടീവ് നന്ദി അറിയിക്കൽ ഇവിടെയും ഉണ്ടായെന്ന് പറയാം. തുടക്കം മുതൽ ഇന്ദ്രജിത്തും പൂർണിമയും ദുരിദാശ്വാസ പ്രവർത്തനങ്ങൾക്ക് കയ്യും മെയ്യും മറന്ന് ഒപ്പമുണ്ടായിരുന്നു. ഒപ്പം അവരുടെ മക്കളും. പക്ഷേ, ഒരു സോഷ്യൽ മീഡിയയും ഇവരുടെ പ്രവർത്തനങ്ങളെ പുകഴ്ത്തിയില്ല.  
 
ദുരിതാശ്വാസ ക്യാംപുകളിലേക്ക് അയയ്ക്കേണ്ട സാധനങ്ങൾ പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച് അവ തരംതിരിച്ച് പ്രത്യേക കിറ്റുകൾ തയാറാക്കുകയാണ് ഇവിടെ ചെയ്യുന്നത്. സഹപ്രവർത്തകർക്കൊപ്പം ഇത്തരം കാര്യങ്ങൾ ഏകോപിപ്പിച്ച് ഓടിനടക്കുന്ന പൂർണിമ ഇവിടത്തെ സ്ഥിരം കാഴ്ചയാണ്. 
 
പൂർണിമയ്ക്കൊപ്പം പാർവതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ അടക്കമുള്ള താരങ്ങൾ കടവന്ത്രയിലെ കളക്ഷൻ സെന്ററിലെത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍