കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവ സംവിധായകരെ സസ്‌പെൻഡ് ചെയ്ത് ഫെഫ്ക. ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവരെയാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ സസ്‌പെൻഡ് ചെയതത്. ലഹരി ഉപയോഗിക്കുന്നവരുമായി ഒരു തരത്തിലും സഹകരിക്കാൻ തയ്യാറാവില്ലെന്ന് നേരത്തെ ഫെഫ്ക ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. അതിന്റെ ഭാഗമായിട്ടാണ് നടപടി.
അതേസമയം, ഇന്ന് വെളുപ്പിന് രണ്ടുമണിക്കാണ് ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്‌ലാറ്റിൽ എക്‌സൈസ് നടത്തിയ റെയ്ഡിൽ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്‌റഫ് ഹംസ എന്നിവർ പിടിയിലായത്. ഷാലിഫ് മുഹമ്മദ് എന്നൊരാളും ഇവർക്കൊപ്പം അറസ്റ്റിലായി. ഇവർക്ക് കഞ്ചാവ് എത്തിച്ചുനൽകിയ ആളെ തിരിച്ചറിഞ്ഞതായി എക്‌സൈസ് സംഘം സൂചിപ്പിച്ചു. സമീർ താഹിറിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലവ്, തല്ലുമാല, ആലപ്പുഴ ജിംഖാന എന്നീ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി, സുലൈഖ മൻസിൽ എന്നീ സിനിമകളുടെ സംവിധായകനാണ് അഷ്‌റഫ് ഹംസ. പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് ഇവർ ഫ്‌ലാറ്റിലെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് പരിശോധന.