താരപുത്രനില്‍ നിന്ന് പാന്‍ ഇന്ത്യന്‍ സൂപ്പര്‍താരമായി വളര്‍ന്ന ദുല്‍ഖര്‍; പത്ത് വര്‍ഷങ്ങള്‍ക്കിടെ സംഭവിച്ചത്

വ്യാഴം, 3 ഫെബ്രുവരി 2022 (16:03 IST)
ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്റ് ഷോയിലൂടെയാണ് ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സിനിമാ അരങ്ങേറ്റം കുറിച്ചത്. ദുല്‍ഖര്‍ സിനിമയിലെത്തിയിട്ട് ഇന്നേക്ക് കൃത്യം 10 വര്‍ഷമായി. പത്ത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ദുല്‍ഖറിന്റെ സിനിമാ കരിയര്‍ പരിശോധിക്കുമ്പോള്‍ അതില്‍ കഠിനാധ്വാനത്തിന്റേയും പരിശ്രമങ്ങളുടേയും ശേഷിപ്പുകള്‍ കാണാം. സെക്കന്റ് ഷോയ്ക്ക് പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ദുല്‍ഖറിന്റേതായി അവസാനം ഇറങ്ങിയ ചിത്രം കുറുപ്പാണ്. അതും ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍. 
 
തമിഴിലും ബോളിവുഡ് സിനിമയിലും അഭിനയിച്ച് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്പേസ് ഉണ്ടാക്കിയെടുക്കാന്‍ ദുല്‍ഖറിന് മുന്‍ വര്‍ഷങ്ങളില്‍ കഴിഞ്ഞിരുന്നു. മുന്‍ വര്‍ഷങ്ങളിലെ പ്രതാപം ദുല്‍ഖര്‍ 2021 ല്‍ വര്‍ധിപ്പിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയായ വേഫറര്‍ ഫിലിംസിലൂടെ സിനിമ വ്യവസായത്തില്‍ ദുല്‍ഖര്‍ ശക്തമായ സാന്നിധ്യം അരക്കിട്ടുറപ്പിച്ച വര്‍ഷം. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പാണ് ദുല്‍ഖറിന് പാന്‍ ഇന്ത്യന്‍ ലെവലിലേക്കുള്ള വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഈ സിനിമയുടെ നിര്‍മാതാവും ദുല്‍ഖര്‍ തന്നെ. കേരളത്തിനു പുറത്ത് വന്‍ ചലനമാണ് കുറുപ്പ് സൃഷ്ടിച്ചത്. സിനിമയുടെ പ്രചാരണം ബോളിവുഡ് തലത്തിലും ശ്രദ്ധിക്കപ്പെട്ടു. ഇത് ദുല്‍ഖറിന്റെ മാര്‍ക്കറ്റ് ഉയരാന്‍ കാരണമായി. 
 
കലാമൂല്യമുള്ളതും വാണിജ്യവിജയം നേടിയതുമായ സിനിമകളില്‍ ഇക്കാലയളവില്‍ ദുല്‍ഖര്‍ അഭിനയിച്ചു. ബോളിവുഡിലും ദുല്‍ഖര്‍ തന്റെ സാന്നിധ്യം അറിയിച്ചു. ചാര്‍ലിയിലൂടെ ദുല്‍ഖര്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും കരസ്ഥമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍