എനിക്ക് എന്നെത്തന്നെ നഷ്‌ടപ്പെട്ടു, രാത്രി ഉറങ്ങണമെങ്കില്‍ മരുന്ന് കഴിക്കണമെന്നായി: തുറന്ന് പറഞ്ഞ് അർച്ചന

ശനി, 5 ജനുവരി 2019 (12:21 IST)
വില്ലത്തിയായി മലയാള സീരിയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ നടിയാണ് അർച്ചന സുശീലൻ. നെഗറ്റീവ് വേഷത്തിലെത്തിയ അർച്ചന യഥാർത്ഥ ജീവിതത്തിലും തന്റേടിയായിരുന്നു എന്നായിരുന്നു ആളുകളുടെ ധാരണ. എന്നാൽ മലയാളം ബിഗ് ബോസിലൂടെ ആളുകളുടെ ആ ധാരണയെല്ലാം പൊളിയുകയാണ് ഉണ്ടായത്.
 
ബിഗ് ബോസിൽ തന്റെ അടുത്ത സുഹൃത്തുക്കളിൽ ചിലർ പുറത്തുപോയതോടെ അർച്ചന ഷോയിലെ ക്യാമറയെ നോക്കി സംസാരിക്കാൻ തുടങ്ങിയതായിരുന്നു ഒരു കാലത്തെ ഏറ്റവും വലിയ ചർച്ച. എന്നാൽ ആ സംഭവത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് താരം.
 
'വിഷമങ്ങളെയും സംശയങ്ങളെയുമൊക്കെ കൈകാര്യം ചെയ്യാന്‍ ഞാന്‍ എന്നെ തന്നെ ബിസിയാക്കുകയാണ് ചെയ്യാർ. പക്ഷേ, ബിഗ്‌ബോസ് വീട്ടില്‍ മൊബൈലോ മറ്റു സൗകര്യങ്ങളോ ഇല്ല. പിന്നീട് ദീപനും ദിയയും, സുഹൃത്തുക്കള്‍ ഓരോരുത്തരായി ഔട്ടായപ്പോള്‍ ഞാന്‍ എന്റെ കിടക്കയ്ക്കു സമീപമുള്ള ക്യാമറയുമായി കൂട്ടായി. ക്യാമറയേ 'രമേശ്' എന്നു വിളിച്ചു സംസാരിക്കാന്‍ തുടങ്ങി. അമ്പത്തിയാറാമത്തെ ദിവസം വരെ അത് എന്നോടു പ്രതികരിച്ചിരുന്നു. പിന്നീട് ഒരു അനക്കവും ഇല്ലാതായി.
 
എനിക്ക് എന്നെ തന്നെ നഷ്ട്ടപ്പെട്ടു എന്ന് തോന്നി, ഡിപ്രഷന്‍ സ്‌റ്റേജില്‍ എത്തി. സൈക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടി വന്നു. ബിഗ് ബോസില്‍ രാത്രി ഉറങ്ങണമെങ്കില്‍ മരുന്നു കഴിക്കണമെന്ന അവസ്ഥയായി. ഞാന്‍ എത്ര ശക്തയായ സ്ത്രീയാണ് എന്നിട്ടും എങ്ങനെ ഇത് സംഭവിച്ചു എന്നൊക്കെ ചിന്തിക്കും. ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തുവന്നിട്ടും സൈക്കോളജിസ്റ്റിനെ കാണാന്‍ പോയി. സാധാരണ ഈ ഹോട്ടലില്‍ വന്നാല്‍ ഞാന്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇത്തവണ ദിയയെ കൂട്ടിന് വിളിച്ചു. പക്ഷേ ബിഗ് ബോസിനു ശേഷം ക്ഷമ കുറച്ചുകൂടി'- അര്‍ച്ചന പറഞ്ഞു.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അര്‍ച്ചന തന്റെ അനുഭവം തുറന്ന് പറഞ്ഞത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍