അന്ന് മമ്മൂട്ടി കരഞ്ഞു, കള്ളക്കണ്ണീരാണെന്ന് പറഞ്ഞ് തിലകന്‍ കളിയാക്കി; വൈറലാകുന്ന അഭിമുഖം

വ്യാഴം, 14 സെപ്‌റ്റംബര്‍ 2017 (15:32 IST)
അഭിനയകുലപതി തിലകനും ജനപ്രിയ നടന്‍ ദിലീപും തമ്മിലുള്ള പ്രശ്നങ്ങള്‍ മലയാളികള്‍ക്കെല്ലാം അറിയാവുന്നതാണ്. സ്വരച്ചേര്‍ച്ചയ്ക്ക് പിന്നിലെ കാരണമെന്തായിരുന്നുവെന്ന് ദിലീപ് തന്നെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ദിലീപ് വിഷമാണെന്ന് വരെ തിലകന്‍ പറഞ്ഞിട്ടുണ്ട്. ഇരുവരുടെയും പ്രശ്നങ്ങള്‍ പരസ്യമായ രഹസ്യമായിരുന്നു.
 
താരസംഘടനയായ അമ്മയില്‍ ഉണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ആണ് തിലകന് തന്നോട് ദേഷ്യം തോന്നാന്‍ ഉണ്ടായ കാരണമെന്നും ദിലീപ് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മനോരമ ന്യൂസിലെ നേരെ ചൊവ്വെ എന്ന പരിപാടിയില്‍ ആയിരുന്നു അത്. അതിന്റെ വീഡിയോ ഇപ്പോള്‍ വീണ്ടും വൈറല്‍ ആയിരിക്കുകയാണ്.
 
തിലകനെ പോലുള്ള ഒരു നടന് എന്തുകൊണ്ടാണ് ദിലീപിനോട് ഇത്ര വിദ്വോഷമെന്ന അവതാരകന്റെ ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു ദിലീപ് അന്നത്തെ സംഭവങ്ങള്‍ വിവരിക്കുന്നത്. അമ്മയും ഫിലിം ചേമ്പറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നടക്കുന്ന സമയത്താണ് തിലകനുമായി സ്വരച്ചേര്‍ച്ച ഉണ്ടാകുന്നതെന്ന് ദിലീപ് പറയുന്നു. 
 
എഗ്രിമെന്റ് വച്ച് അഭിനയിക്കേണ്ട എന്ന തീരുമാനിച്ച കുറച്ച് നടന്‍മാരുണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു തിലകന്‍ എന്നും ദിലീപ് പറയുന്നു. ഫിലിം ചേമ്പറുമായുള്ള പ്രശ്‌നം ഒരു സമരത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ എഗ്രിമെന്റിനെതിരെ ശക്തമായി വാദിച്ച തിലകനും സംഘവും തന്നെ ആദ്യം എഗ്രിമെന്റില്‍ ഒപ്പിട്ടു. ഇത് വലിയ പ്രശ്നത്തിലേക്ക് നയിച്ചു. ആറ് മാസക്കാലം സിനിമ മേഖലയെ തന്നെ ബാധിച്ച വിഷയം ആയിരുന്നു.
 
പിന്നീട് നടന്ന അമ്മ ജനറല്‍ ബോഡി മീറ്റിങ്ങില്‍ ഈ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ മമ്മൂട്ടിയായിരുന്നു മുന്നില്‍ നിന്നിരുന്നത്. നിങ്ങളുടെ മക്കളാണ് ഞങ്ങള്‍, ഞങ്ങളുടെ അച്ഛനാണ് നിങ്ങള്‍ എന്നെല്ലാം മമ്മൂട്ടി സംസാരിച്ച് തുടങ്ങിയെങ്കിലും അവസാനം കരഞ്ഞുപോയെന്ന് ദിലീപ് പറയുന്നു. മമ്മൂട്ടി കരഞ്ഞപ്പോള്‍ ഇത് കള്ളക്കണ്ണീരാണ് എന്ന് പറഞ്ഞ് തിലകന്‍ ചാടിയെഴുന്നേറ്റു എന്നാണ് ദിലീപ് പറയുന്നത്. 
 
താന്‍ ആരേയും വഞ്ചിച്ചിട്ടില്ലെന്നും തിലകന്‍ പറഞ്ഞു. തിലകന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ആരും മിണ്ടാതെയായി. യോഗത്തില്‍ പിന്‍ ഡ്രോപ്പ് സൈലന്‍സ്. മമ്മൂട്ടിയ്ക്ക് വേണ്ടി ആരും സംസാരിക്കാന്‍ തയ്യാറായില്ല. എന്നാല്‍, തിലകന്‍ പറഞ്ഞത് തനിക്ക് സഹിച്ചില്ലെന്നും ചാടിയെഴുന്നേറ്റ് പ്രതികരിച്ചു എന്നും ദിലീപ് തന്നെ പറയുന്നു. കൈ ചൂണ്ടിക്കൊണ്ടാണ് തിലകനോട് സംസാരിച്ചത് എന്നും ദിലീപ് തന്നെ പറഞ്ഞു.
 
നിങ്ങളാണ് തെറ്റ് ചെയ്തത് എന്നാണ് വിരല്‍ ചൂണ്ടിക്കൊണ്ട് തിലകനോട് പറഞ്ഞത്. ഒന്ന് രണ്ട് സിനിമകളില്‍ തന്റെ അച്ഛനായി അഭിനയിച്ചപ്പോള്‍ അച്ഛാ എന്ന് വിളിച്ചിട്ടുള്ളത് ഉള്ളില്‍ തട്ടിയാണ് എന്നും പറഞ്ഞു. അതിന് ശേഷം എന്തൊക്കെയാണ് പറഞ്ഞത് എന്ന് തനിക്ക് തന്നെ ഓര്‍മയില്ല എന്നാണ് ദിലീപ് പറഞ്ഞത്. അന്ന് തിലകന്‍ തന്നെ അടിമുടി നോക്കിയ ആ നോട്ടം ഇന്നും മനസ്സിലുണ്ട് എന്നും ദിലീപ് അഭിമുഖത്തില്‍ പറയുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍