ഗുരു ഗോപിനാഥിന്‍റെ കേരള നടനം

കഴിഞ്ഞ നൂറ്റാണ്ടിലെ ഭാരതീയ നര്‍ത്തകരിലും നടന ആചാര്യന്മാരിലും പ്രതിഭ കൊണ്ടും സിദ്ധികൊണ്ടും അഗ്രിമനായ ഗുരു ഗോപിനാഥ് , ഭാരതീയ ശാസ്ത്രീയ നൃത്തകലയ്ക്ക് നല്‍കിയ സംഭാവനയാണ് ''കേരള നടനം'' എന്ന നൃത്തവിശേഷം.

ഗുരുജിയുടെ അറുപതു കൊല്ലത്തെ നൃത്ത സപര്യയുടെ ഹോമാഗ്നിയില്‍ നിന്നുമുള്ള 'പുരോഢാശം' എന്നതിനെ വിളിക്കാം. ഭാര്യ തങ്കമണി, ശിഷ്യന്മാരായ ഗുരു ഗോപാലകൃഷ്ണന്‍, കേശവദാസ്, ഡാന്‍സര്‍ തങ്കപ്പന്‍, ഡാന്‍സര്‍ ചെല്ലപ്പന്‍, ഭവാനി ചെല്ലപ്പന്‍, ഗുരു ചന്ദ്രശേഖര്‍, പ്രൊഫ.ശങ്കരന്‍ കുട്ടി തുടങ്ങി ഒട്ടേറെ പേരുടെ പ്രയത്നവും കേരള നടനത്തിന്‍റെ വളര്‍ച്ചയ്ക്ക് സഹായകമായിട്ടുണ്ട്.

ഇന്ന് കേരള നടനത്തിനു പറ്റിയ കുഴപ്പം അത് യുവജനോത്സവത്തിലെ മത്സര ഇനമായി ഉള്‍പ്പെടുത്തിയതാണ്. ഗുരു ഗോപിനാഥ് ഉണ്ടാക്കിയെടുത്ത കേരള നടനമല്ല ഇന്നു കുട്ടികള്‍ പഠിക്കുന്നതും അവതരിപ്പിക്കുന്നതും.

ഗുരു ഗോപിനാഥിന്‍റെ പേരില്‍ പലരും കാട്ടുന്നത് ശൂദ്ധ അസംബന്ധമാണ്.കേരളനടനം നന്നയി പഠിച്ചവരല്ല മിക്ക കേരള നടനം അധ്യാപകരും. ഇപ്പോഴത്തെ കേരള നടനം കാണുമ്പോള്‍ പലര്‍ക്കും പുച്ഛമാണ്. വിധികര്‍ത്താക്കളായി വരുന്നവരില്‍ പലരും ഒരിക്കല്‍ പോലും കേരള നടനം കാണുക പോലും ചെയ്യാത്തവരാണ്.

നാല്‍പ്പതുകളിലും അന്‍പതുകളിലും ഇന്ത്യയൊട്ടാകെ ആവേശമായിരുന്ന ഈ നൃത്തരൂപത്തിന്‍റെ ഇന്നത്ത അവസ്ഥ ശോചനീയമാണ്.ഫലത്തിലിത് ഗുരു ഗോപിനാഥിന്‍റെ യശസ്സിനു കളങ്കമേല്‍പ്പിക്കുന്നു.


മുപ്പതുകളുടെ തുടക്കം ....അന്ന് കഥകളിക്ക് വലിയ പേരില്ലായിരുന്നു. കഥകളിക്കാര്‍ അവഗണനയിലായിരുന്നു.

അമേരിക്കന്‍ നര്‍ത്തകിയായ ഇസ്തര്‍ ഷെര്‍മാന്‍ എന്ന രാഗിണി ദേവി (പ്രമുഖ നര്‍ത്തകി ഇന്ദ്രാണീ റഹ്മാന്‍റെ അമ്മ) യാണ് കേരള നടനത്തിന്‍റെ പിറവിക്ക് ആധാരമായ ആശയം മുന്നോട്ട് വച്ചത് . 1931 ല്‍.

മണിക്കൂറുകളും ദിവസങ്ങളും നീളു ന്ന കഥകളിയെ ഒന്നോ രണ്ടോ മണിക്കൂറില്‍ ഒരുക്കി വന്‍ നഗരങ്ങളില്‍ അവതരിപ്പിക്കാനാവുമോ എന്നതായിരുന്നു അവരുടെ ശ്രമം. അതിന് സഹായിയായി അവര്‍ക്ക് ലഭിച്ചത് കലാമണ്ഡലത്തില്‍ കഥകളി വടക്കന്‍ ചിട്ടയില്‍ ഉപരിപഠനം നടത്തുകയായിരുന്ന കപ്ളിങ്ങാടന്‍ ചിട്ടക്കരനായ കഥകളിക്കാരന്‍ ചമ്പക്കുളം ഗോപിനാഥപിള്ള എന്ന ഗുരു ഗോപിനാഥായിരുന്നു.

1931 ഡിസംബറില്‍ ബോംബെ ഓപ്പറാ ഹാളില്‍ രാഗിണി ദേവിയു ം ഗോപിനാഥും ചേര്‍ന്ന് കഥകളിനൃത്തം എന്ന പേരില്‍ പരീക്ഷിച്ചുനോക്കിയ നൃത്ത പ്രകടനത്തില്‍ നിന്നാണ് കേരള നടനത്തിന്‍റെ തുടക്കം.

രാഗിണി ദേവിയില്‍ നിന്നും ആധുനിക തിയേറ്റര്‍ സങ്കല്‍പത്തെക്കുറിച്ച് കിട്ടിയ ധാരണകളും പാഠങ്ങളും ഉള്‍ക്കൊണ്ടാണ് , കഥകളിയിലെ ശാസ്ത്രീയത ചോര്‍ന്നുപോകാത്ത പുതിയൊരു നൃത്തരൂപം ഉണ്ടാക്കാന്‍ തനിക്കു കഴിഞ്ഞതെന്ന് ഗുരു ഗോപിനാഥ് 'എന്‍റെ ജീവിത സ്മരണകള്‍' എന്ന ആത്മകഥയില്‍ പറയുന്നുണ്ട്.

ആധര്‍മ്മണ്യം കഥകളിയോട

കഥകളിയില്‍ നിന്ന് ഉണ്ടാക്കിയ നവീന നൃത്തരൂപമാണ് കേരള നടനം. കഥകളിയല്ലാതെ മറ്റൊരു നൃത്തരൂപവും കേരള നടനത്തിലില്ല .

ലളിതമാക്കിയ കഥകളി എന്നതിനെ വിളിച്ചാല്‍ തെറ്റാവും . ജനകീയമാക്കിയ കഥകളി എന്ന് വിളിക്കുന്നതാണ് അതിലും ഭേദം. കഥകളിയുടെ പന്ത്രണ്ട് കൊല്ലത്തെ അഭ്യാസം ഗുരു ഗോപിനാഥ് ആറ് കൊല്ലത്തേതാക്കി ചുരുക്കി. ചവിട്ടി ഉഴിച്ചില്‍ പോലുള്ള ചിട്ടകള്‍ വേണ്ടെന്നു വച്ചു

പക്ഷെ മെയ്യഭ്യാസങ്ങളും മുഖം കണ്ണ് കരചരണാങ്ങള്‍ എന്നിവയുടെ അഭ്യാസവും അതേപടി നിലനിര്‍ത്തി.കേരള നടനം ഒരുവിധം പഠിച്ചെടുക്കണമെങ്കില്‍ ചുരുങ്ങിയത് നാല് കൊല്ലത്തെ നിരന്തരമായ പരിശീലനം വേണം.

"കഥകളി എന്ന ക്ളാസിക് കലാരൂപത്തില്‍ നിന്ന് സാധാരണക്കാരന് ആസ്വദിക്കാന്‍ എളുപ്പമായ ലളിതാത്മകമായ ഒരു നൃത്ത സമ്പ്രദായം ആവിഷ്കരിക്കുകയും പ്രചാരപ്പെടുത്തുകയും ചെയ്തവരില്‍ പ്രമുഖനായിരുന്നു ഗുരു ഗോപിനാഥ് " എന്ന് മനോരമയുടെ ശതാബ്ദിപതിപ്പിലെ മരണം വരെ കലലാപാസന എന്ന കുറിപ്പില്‍ ഗുരു ഗോപിനാഥിനെ വിശേഷിപ്പി ക്കുന്നു .

''ക്ഷേത്രകലയും ഗ്രാമീണകലയുമായ കഥകളിയെ ഒന്നോ രണ്ടോ മണിക്കൂറുകൊണ്ടവതരിപ്പിക്കുന്ന പ്രകടനങ്ങള്‍ക്കായി മെരുക്കിയെടുത്തതാണ് ഗുരു ഗോപിനാഥിന്‍റെ നേട്ടം''. ഗുരു ഗോപിനാഥിന്‍റെ സംഭാവനകളെക്കുറിച്ച് എന്‍.വി.കൃഷ്ണവാരിയര്‍ പറയുന്നു.

കഥകളിയുടെ 12 കൊല്ലത്തെ അഭ്യാസക്രമത്തെ ആറു കൊല്ലത്തേക്ക് ചുരുക്കിയെടുക്കാനും ഗുരു ഗോപിനാഥിനു കഴിഞ്ഞു. 'കേരളത്തിലെ പ്രാത:സ്മരണീയരായ നാട്യാചാര്യന്മാര്‍ക്കിടയില്‍ സമുന്നതമായ സ്ഥാനത്തിന് അര്‍ഹത അദ്ദേഹത്തിന് കൈവന്നത് ഇതുമൂലമാണ്'' എന്നുമദ്ദേഹം എഴുതിയിരിക്കുന്നു.

കേരളനടനം നിര്‍വചന

കേരള നടനം നൃത്ത ശൈലിയെക്കുറിച്ച് (സ്വന്തം നൃത്തശൈലിയെക്കുറിച്ച്) 'നടന കൈരളി 'എന്ന കൃതിയുടെ അവതാരികയില്‍ ഗുരു ഗോപിനാഥ് നല്‍കിയ നിര്‍വചനം ശ്രദ്ധിക്കുക

''...... കേരളത്തില്‍ ഉപയോഗിച്ചു വരുന്ന ചര്‍മ്മവാദ്യ താള മേള ക്രമമനുസരിച്ച് , ആംഗിക വാചിക ആഹാര്യ സാത്വികാദി അഭിനയ വിധങ്ങളും നൃത്തനൃത്യനാട്യങ്ങളും ഉള്‍ക്കൊള്ളുന്നതു ം , കഥകളിയില്‍ നിന്ന് ഉണ്ടായിട്ടുള്ളതുമായ ഒരു നവീന കലാരൂപമാണ് 'കേരള നടനം' അഥവാ 'കേരള ഡാന്‍സ് ""(നടന കൈരളി - ഗുരു ഗോപിനാഥ് 1970).

കേരളനടനത്തിന്‍റെ സവിശേഷതകള്‍

ഒരു കാലത്ത് വരേണ്യ വര്‍ഗ്ഗത്തിന്‍റേയും ക്ഷേത്രങ്ങളുടേയും അകത്തളങ്ങളില്‍ മാത്രം ദരിദ്രമായി ജീവിച്ചു പോന്ന നൃത്തകലയെ ജനകീയമാക്കിയതും കേരളത്തില്‍ നൃത്ത തരംഗം ഉണ്ടാക്കിയതും ഗുരു ഗോപിനാഥായിരുന്നു.

നിശ്ഛിതമായ വേഷ സങ്കല്പമില്ലത്തതു കൊണ്ട് സമാന്യജനങ്ങള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവും; നൃത്തം അറിയുന്നവര്‍ക്കും പഠിച്ചവര്‍ക്കും മാത്രമല്ല സാധാരണക്കാരനും ആസ്വദിക്കാന്‍ കഴിയും എന്നതാണ് ഈ നൃത്ത വിശേഷത്തിന്‍റെ പ്രധാന സവിശേഷത.

അദ്ദേഹത്തിന്‍റെ നവരസാഭിനയവും, രാമായണം ബാലേയും പാരിജാത പുഷ്പാപഹരണവും ഐക്യ കേരളവും, ശ്രീ യേശുനാഥ വിജയവും ചണ്ഡാല ഭിക്ഷുകിയുമെല്ലാം ജനങ്ങള്‍ നെഞ്ചേറ്റി ലാളിച്ചത് അതവര്‍ക്ക് ഹൃദ്യവും പ്രിയതരവും ആയതുകൊണ്ടായിരുന്നു. ഒരേ സമയം സര്‍ഗ്ഗാത്മകവും ശാസ്ത്രീയവും( ക്ളാസിക്കല്‍) ആയ നൃത്തരൂപമാണ് കേരളനടനം

ഹിന്ദു പുരാണേതിഹാസങ്ങള്‍ മാത്രമല്ല ക്രിസ്തീയവും ഇസ്ളാമികവും സമൂഹികവും, കാലികവുമായ വിഷയങ്ങളും കേരള നടനത്തിന് വഴങ്ങും . നിശ്ഛിത വേഷമില്ല എന്നത് ഇതിനും സഹായകമാണ് സ്റ്റേജില്‍ അവതരിപ്പിക്കാന്‍ പാകത്തിലാണ് കേരള നടനത്തിന്‍റെ അവതരണശൈലി.

കേരള നടനത്തിന്‍റെ സവിശേഷതകളും കഥകളിയില്‍ നിന്നുള്ള പ്രധാന മറ്റങ്ങളും ഇവയാണ്

ചുവടുകള്‍, മുദ്രകള്‍ അഭിനയം :

കഥകളിയിലെ സാത്വിക , ആംഗികാഭിനയ രീതികള്‍ ഏതാണ്ടതേപടി സ്വീകരിച്ച് , ശൈലീ പരമയാ മാറ്റം വരുത്തി. ഹസ്തലക്ഷണ ദീപിക പ്രകാരമുള്ള മുദ്രകളും നാട്യശാസ്ത്രപ്രകാരമുള്ള അഭിനയ വിധങ്ങളും ചുവടുകളും, കലാശങ്ങളും തീരുമാനങ്ങളുമെല്ലാം കഥകളിയിലുണ്ട്.

തോടയം, പുറപ്പാട് എന്നിവ അവതരണശൈലിയില്‍ മാറ്റം വരുത്തി കേരള നടനത്തിനു പറ്റിയ മട്ടിലാക്കിയിട്ടുണ്ട്.

പ്രത്യേകം വേഷമില്ല :

കഥകളിയിലെ ആഹാര്യാഭിനയ രീതി തീര്‍ത്തും ഉപേക്ഷിച്ചു. നൃത്തത്തെ സാമാന്യ ജനങ്ങള്‍ക്ക് മനസ്സിലാവാനായി കഥാപാത്രങ്ങള്‍ക്ക്, അവരെ ആളുകള്‍ക്ക് തിരിച്ചറിയാന്‍ പാകത്തിലുള്ള വേഷഭൂഷാദികള്‍ നല്‍കി .

എന്നു മാത്രമല്ല കേരള നടനത്തിന് നിയതമായ വേഷം വേണ്ടെന്നും വച്ചു.
രാജാവിന് രാജാവിന്‍റെ വേഷം, താപസിക്ക് താപസിയുടെ വേഷം, ഭിക്ഷുവിന് അതിനു ചേര്‍ന്ന വേഷം, ശ്രീകൃഷ്ണന് കൃഷ്ണന്‍റെ വേഷം, എന്നിങ്ങനെ.

അല്ലാതെ അവതരിപ്പിക്കുന്നത് ഏത് കഥാപാത്രമായാലും നിശ്ഛിത വേഷത്തില്‍ ചെയ്യുക എന്ന ഭരതനാട്യം, മോഹിനിയാട്ടം, ഒഡീസ്സി തുടങ്ങിയ നൃത്തങ്ങളുടെ രീതിയല്ല കേരള നടനം പിന്‍തുടരുന്നത്.

കഥകളിയെപ്പോലെ നാട്യം പ്രധാനം:

ഇതിനു മറ്റൊരു പ്രധാന കാരണം കഥകളിയെപ്പോലെ നാട്യപ്രധാനമാണ് കേരള നടനവും. കഥ അഭിനയിച്ചു കാണിക്കുകയാണ് ചെയുന്നത്. നൃത്ത നൃത്യ രീതികള്‍ കേരള നടനത്തില്‍ ഇല്ലെന്നല്ല. അടിസ്ഥാനപരമായി നാട്യാംശം മുന്തിനില്‍ക്കുന്നു എന്നു മാത്രം.

അഞ്ച് വിധം അവതരണം:

ഏകാംഗ നൃത്തം, യുഗ്മ നൃത്തം, സംഘ നൃത്തം, നാടക നടനം, ബാലെ എന്നിങ്ങനെ അഞ്ച് പ്രധാന രീതികളിലാണ് കേരള നടനം അവതരിപ്പിക്കാറ്.

കാളിയ മര്‍ദ്ദനം, ഗരുഢ നൃത്തം, ശിവതാണ്ഡവം, പൂതനാ മോക്ഷം, വേട നൃത്തം മയൂര നൃത്തം, ഭക്തിയും വിഭകതിയും എന്നിവ ഏകാങ്ക നൃത്തത്തിന് ഉദാഹരണം.

ശിവപാര്‍വതി, രാധാകൃഷ്ണ, രതിമന്മഥ നൃത്തങ്ങള്‍ യുഗ്മനൃത്തത്തിനുദാഹരണം. തോടയം, പുറപ്പാട്, പൂജാ നൃത്തങ്ങള്‍ കൊയ്ത്തു നൃത്തം തുടങ്ങിയവ സംഘനൃത്തത്തിന് ഉദാഹരണം

ഭഗവദ്ഗീത , മഗ്ദലന മറിയം, ചണ്ഡാല ഭിക്ഷുകി ,ചീതയും തമ്പുരാട്ടിയും, ഭസ്മാസുര മോഹിനി, സീതാപഹരണം, പാരിജാത പുഷ്പാപഹരണം, തുടങ്ങിയവ നാടക നടനത്തിന് ഉദാഹരണം.

ബാലേകള്‍: ഗുരുഗോപിനാഥ് സംവിധാനം ചെയ്ത രാമായണം, ശ്രീയേശുനാഥ വിജയം, മഹാഭാരതം ഐക്യ കേരളം സിസ്റ്റര്‍ നിവേദിത നാരായണീയം എന്നി ബാലേകളും നാടകനടനത്തിന്‍റെ ഉദാഹരണങ്ങളിലാണ്.

അവയില്‍ ചിലയിടത്ത് മറ്റു നൃത്ത ശൈലികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉദാഹരണം ദേവസദസ്സിലെ നൃത്തം. ഇവിടെ മോഹിനിയാട്ടം, ഭരതനാട്യം, ഒഡീസ്സി, കുച്ചുപ്പുടി എന്നിവ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.

ഇതിനര്‍ത്ഥം കേരള നടനം ഇവയെല്ലാം ചേര്‍ന്നതാണ് എന്നല്ല. കേരളത്തിലെ വിവിധ നൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തുണ്ടാക്കിയ അവിയലാണ് കേരള നടനമെന്ന ധാരണയും - യുവജനോത്സവ മാന്വലിലെ നിര്‍വചനവും തെറ്റാണ്.

കര്‍ണ്ണാടക സംഗീതം, കേരളീയ വാദ്യങ്ങള്‍:

മറ്റൊരു പ്രധാന മാറ്റം വാചികാഭിനയത്തിലാണ്. പ്രത്യേകിച്ച് സംഗീതത്തില്‍. കഥകളിയിലെ സോപാന രീതിക്കു പകരം പ്രധാനമായും കര്‍ണ്ണാടക സംഗീത രീതിയാണ് കേരള നടനത്തിലുള്ളത്.

ആളുകള്‍ക്ക് മനസ്സിലാവാന്‍ അതാണല്ലോ എളുപ്പം. എന്നാല്‍ ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ കേരള നടനത്തിന് അനുപേക്ഷണീയമാണ്.

ഇടക്ക, പുല്ലാങ്കുഴല്‍, വയലിന്‍, മൃദംഗം എന്നിവയും ഹാര്‍മോണിയം, സിതര്‍, സാരംഗി തുടങ്ങിയ ഉത്തരേന്ത്യന്‍ സംഗീതോപകരണങ്ങളും കേരള നടനത്തില്‍ ഉപയോഗിക്കാറുണ്ട് .പ്രധാനമായും കേരളീയ വാദ്യങ്ങളാണ് ഉപയോഗിക്കാറ് എന്ന് സാമാന്യമായി പറയാം.

യുവജനോത്സവത്തിലേത് കേരളനടനമല്

കേരള നടനം ശരിക്കു പഠിക്കാത്തവരും അതെന്തെന്ന് അറിയാത്തവരുമായ ഒരു കൂട്ടം നൃത്താധ്യാപകരാണ് കേരള നടനത്തെ തിരുവാതിരകളിയും തുമ്പിതുള്ളലും ഓട്ടന്‍ തുള്ളലും എല്ലാം ചേര്‍ത്ത് അവിയല്‍ പരുവമാക്കി യുവജനോത്സവ വേദികളില്‍ അവതരിപ്പിക്കുന്നത്. കാര്യമറിയാതെ സര്‍ക്കാരും ഇതിന് കൂട്ടുനില്‍ക്കുന്നു.

യുവജനോത്സവങ്ങളില്‍ ഇന്നു കാണുന്ന കേരള നടനത്തിന്‍റെ വേഷം പോലും ഗുരു ഗോപിനാഥ് ഉണ്ടാക്കിയതല്ല. അങ്ങനെയൊരു വേഷം കേരള നടനത്തിനില്ല. ഇപ്പോഴത്തെ വേഷം മോഹിനിയാട്ടത്തിന്‍റെ വികൃതമായ അനുകരണമാണു താനും.

കേരള നടനം ആവിഷ്കരിച്ചത് ഗുരു ഗോപിനാഥാണെങ്കിലും അദ്ദേഹം സംവിധാനം ചെയ്ത ഒരിനം പോലും യുവജനോത്സവ വേദികളില്‍ മിക്കപ്പോഴും കാണാറില്ല. പലപ്പോഴും മാന്വലിലെ തെറ്റ് ഉള്‍ക്കൊള്ളാന്‍ തയാറാവാത്തതു മൂലം ഗുരുഗോപിനാഥിന്‍റെ ഇനങ്ങള്‍ക്ക് അവതരണാനുമതി കിട്ടാതെ പോകുന്നു.

യുവജനോത്സവക്കാര്‍ നിര്‍ദ്ദേശിച്ച വേഷം കെട്ടി ചെയ്താല്‍ ഗുരുഗോപിനാഥ് ഉദ്ദേശിച്ച ''ഏതു സാധാരണക്കാരനും മനസ്സിലാവുക'' എന്ന ദൗത്യം നിര്‍വഹിക്കപ്പെടാതെ പോവും. ഏതു കഥാപാത്രമാണോ അവതരിപ്പിക്കുന്നത് അതിനു ചേരുന്ന വേഷം എന്നതായിരുന്നു ഗുരു ഗോപിനാഥിന്‍റെ ശൈലി ; കേരള നടനത്തിന്‍റേയും.

നൃത്തത്തിന്‍റെ സാര്‍വലൗകിക ഭാ

കേരള നടനം ഇന്ത്യയ്ക്കും പുറത്തുമുള്ള കലാസ്വാദകര്‍ക്ക് കാണിച്ചു കൊടുത്തത് ഇന്ത്യന്‍ നൃത്തകലയുടെ മാനവിക മുഖമാണ് , സാര്‍വലൗകിക ഭാഷയാണ്.

ഹൈന്ദവ പുരാണേതിഹാസങ്ങള്‍ മാത്രമല്ല, മനുഷ്യനെക്കുറിക്കുന്ന, സമൂഹത്തെ കുറിക്കുന്ന ഏതു വിഷയവും ഇന്ത്യന്‍ നൃത്തകലയ്ക്ക് വഴങ്ങും എന്ന് ആദ്യമായി തെളിയിച്ചത് , ലോകത്തിനു ആദ്യമായി കാണിച്ചു കൊടുത്തത് ഗുരു ഗോപിനാഥും അദ്ദേഹമുണ്ടാക്കിയ കേരള നടനവുമാണ്.

നവകേരളം, ഗാന്ധിസൂക്തം, ചണ്ഡാലഭിക്ഷുകി, ചീതയും തമ്പുരാട്ടിയും, സിസ്റ്റര്‍ നിവേദിത എന്നിവ ആധുനികമായ സാമ ം ൂഹിക പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.

''ശ്രീയേശുനാഥ വിജയം'' ബാലെ, ''ദിവ്യനാദം, മഗ്ദലനമറിയം എന്നിവയില്‍ ക്രിസ്തീയ പ്രമേയങ്ങളാണ് നൃത്തരൂപത്തിലാക്കിയത്.

ഈ പരീക്ഷണങ്ങളിലൂടെ ഭാരതീയ നൃത്തകലയുടെ, മുദ്രകളുടെ അനന്തസാദ്ധ്യതകളെ ഗുരു ഗോപിനാഥ് തുറന്നു കാട്ടി.

സര്‍ഗ്ഗാത്മകം - ശാസ്ത്രീയ

കേരള നടനം ഒരര്‍ത്ഥത്തില്‍ സര്‍ഗ്ഗാത്മക നൃത്തമാണ്. ഗുരു ഗോപിനാഥിന്‍റെയും തങ്കമണി ഗോപിനാഥിന്‍റെയും സര്‍ഗ്ഗപ്രതിഭയാണ്. കഥകളി നടനത്തെ കേരള നടനമാക്കി വളര്‍ത്തിയത്. എന്നാല്‍ ശാസ്ത്രീയമായ ഒരേയൊരു സര്‍ഗ്ഗാത്മക നൃത്തം കേരള നടനം മാത്രമായിരിക്കും.

ഗുരു ഗോപിനാഥും തങ്കമണിയും ഉണ്ടാക്കിയെടുത്ത നൃത്തരൂപമാണെങ്കിലും അത് അവരോടുകൂടി അവസാനിക്കാതെ പോയത് ഇന്ത്യന്‍ നൃത്തകലയുടെ ക്ളാസ്സിക്കല്‍ പാരമ്പര്യത്തില്‍ അത് ഉറച്ചു നില്‍ക്കുന്നു എന്നതു കൊണ്ടാണ്.

********
(തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവില്‍, ഗുരു ഗോപിനാഥ് സ്ഥാപിച്ച വിശ്വ കലാ കേന്ദ്രത്തിന്‍റെ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും, ഗുരു ഗോപിനാഥിന്‍റെ ഇളയ മകളുമാണ് വിനോദിനി )

വെബ്ദുനിയ വായിക്കുക