മതസ്പർദ്ധ ഉണ്ടാക്കുന്ന പരാമർശവുമായി ബാബ രാംദേവ്. സർബത്ത് വിറ്റ് പള്ളികളും മദ്രസകളും ഉണ്ടാക്കുന്നുവെന്നും ഇത് സർബത്ത് ജിഹാദ് ആണെന്നും ബാബ രാംദേവ് ആരോപിച്ചു. ലൗ ജിഹാദിനും വോട്ട് ജിഹാദിനും പിന്നാലെയാണ് വിദ്വേഷ പരാമർശവുമായി ബാബാ രാംദേവ് രംഗത്ത് വന്നിരിക്കുന്നത്. പതഞ്ജലിയുടെ റോസ് സർബത്തിൻ്റെ പ്രചാരണത്തിനിടെയാണ് രാംദേവിന്റെ പരാമർശം.
രാജ്യത്ത് സർബത്ത് വിൽക്കുന്ന ഒരു കമ്പനി തങ്ങളുടെ വരുമാനം പള്ളികളും മദ്രസകളും നിർമ്മിക്കാൻ ഉപയോഗിക്കുന്നുവെന്നാണ് ബാബ രാംദേവ് ആരോപിച്ചത്. സർബത്ത് ജിഹാദ് എന്ന പേരിൽ വിൽക്കുന്ന ടോയ്‌ലറ്റ് ക്ലീനറിന്റെയും ശീതളപാനീയങ്ങളുടെയും വിഷത്തിൽ നിന്ന് നിങ്ങളുടെ കുടുംബത്തെയും നിരപരാധികളായ കുട്ടികളെയും സംരക്ഷിക്കുക എന്നും ബാബ രാംദേവ് ആവശ്യപ്പെട്ടു. ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സർബത്ത് ജിഹാദ് എന്നും ആളുകൾ അതിൽ നിന്ന് സ്വയം രക്ഷ നേടണമെന്നും ബാബ രാംദേവ് ആവശ്യപ്പെട്ടു.
പതഞ്ജലി സർബത്തും ജ്യൂസുകളും മാത്രം വീട്ടിലേക്ക് കൊണ്ടുവരിക എന്ന അടിക്കുറിപ്പോടെയാണ് പതഞ്ജലി പ്രോഡക്ട്സ് സാമൂഹ്യ മാധ്യമങ്ങളിൽ ബാബ രാംദേവിന്റെ വീഡിയോ പങ്കുവെച്ചത്. ലൗ ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സർബത്ത് ജിഹാദ് എന്നും ആളുകൾ അതിൽ നിന്ന് സ്വയം രക്ഷ നേടണമെന്നും ബാബ രാംദേവ് ആവശ്യപ്പെട്ടു. അതേസമയം സോഫ്റ്റ് ഡ്രിങ്കുകളേയും രാംദേവ് വിമർശിക്കുന്നുണ്ട്. വേനൽക്കാലത്ത് ആളുകളുടെ ദാഹം മുതലെടുത്ത് പലരും വിഷം വിൽക്കുന്നുവെന്നും രാംദേവ് ആരോപിച്ചു.