ശ്രീധരന്‍ പിള്ളയുടെ വാക്കുകളും സുരേന്ദ്രന്റെ ജയില്‍ വാസവും; ബിജെപിയില്‍ പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നു

Webdunia
വ്യാഴം, 22 നവം‌ബര്‍ 2018 (16:49 IST)
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാ‍ക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം അഴിച്ചുവിട്ട ബിജെപിയില്‍ അമര്‍ഷം പുകയുന്നു. സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ നിലപാടുകളാണ് പ്രവര്‍ത്തകരില്‍ എതിര്‍പ്പുണ്ടാക്കുന്നത്.  

ശബരിമല പ്രതിഷേധം പാര്‍ട്ടിക്ക് നേട്ടമാകുമെന്ന് തോന്നിപ്പിച്ച നിമിഷം കോഴിക്കോട്ട് യുവമോര്‍ച്ച യോഗത്തെ അഭിസംബോധന ശ്രീധരന്‍ പിള്ള നടത്തിയ വീഡിയോ പുറത്തുവന്നതിനു പിന്നാലെ സന്നിധാനത്ത് സ്‌ത്രീകള്‍ പ്രവേശിക്കുന്നതിനെയല്ല, കമ്മ്യൂണിസത്തെയാണ് എതിര്‍ക്കുന്നതെന്നുമുള്ള അധ്യക്ഷന്റെ വാക്കുകളുമാണ് പ്രവര്‍ത്തകരെ പിന്നോട്ടടിപ്പിച്ചത്.

ശബരിമല വിഷയത്തില്‍ ബിജെപി മുന്നോട്ടുവച്ച അജണ്ടയില്‍ എല്ലാവരും വീണെന്നും ബിജെപിക്കിത് സുവര്‍ണാവസരമാണെന്നുമായിരുന്നു ശ്രീധരന്‍പിള്ള കോഴിക്കോട്ടെ യോഗത്തില്‍ പറഞ്ഞത്. നടയടക്കുമെന്ന പ്രഖ്യാപനത്തിന് മുമ്പ് തന്ത്രി തന്നെ വിളിച്ചുവെന്ന് വ്യക്തമാക്കുകയും പിന്നീട് മാറ്റി പറയുകയും ചെയ്‌ത സംഭവവും  പാര്‍ട്ടിക്ക് നാണക്കേടായി.

ശബരിമലയിൽ ചിത്തിര ആട്ട വിശേഷ ദിവസം ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായി ജയിലില്‍ കഴിയുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ സന്ദര്‍ശികാന്‍ ശ്രീധരന്‍ പിള്ള തയ്യാറായിട്ടില്ല. സുരേന്ദ്രനെതിരെ പൊലീസ് കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമ്പോഴും സംസ്ഥാന നേതൃത്വം മൌനം പാലിക്കുകയാണെന്നും പേരിന് ഒരു റോഡ് ഉപരോധം മാത്രമാണ് നടത്തിയതെന്നുമുള്ള ആരോപണം ബിജെപിയില്‍ ശക്തമായി.

പ്രവര്‍ത്തകരെ പൊലീസിന് വിട്ടു നല്‍കി പാര്‍ട്ടി അധ്യക്ഷന്‍ മാറി നില്‍ക്കുകയാണെന്നുമുള്ള സംസാരവുണ്ട്. സുരേന്ദ്രന്റെ അറസ്‌റ്റിനു പിന്നാലെ കേന്ദ്ര മന്ത്രി പൊന്‍‌രാധാകൃഷ്‌ണന്‍ എത്തിയപ്പോള്‍ ശ്രീധരന്‍ പിള്ള ശബരിമലയിലേക്ക് വരാതിരുന്നതും എസ്‌പി യതീഷ് ചന്ദ്ര മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെച്ച് മന്ത്രിക്ക് നിര്‍ദേശം നല്‍കിയ സംഭവത്തില്‍ വിരല്‍ പോലുമനക്കാന്‍ സംസ്ഥാന അധ്യക്ഷന് സാധിച്ചില്ലെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

നിലവിലെ സാഹചര്യത്തില്‍ പ്രതിഷേധിച്ചാല്‍ സര്‍ക്കാര്‍ നിലപാട് ശരിവെക്കുന്നതിനു കാരണമാകുമെന്നും അതിനാല്‍ സംയമനം പാലിക്കാമെന്ന നിലപാടാണ് ഭൂരിഭാഗം പ്രവര്‍ത്തകരും സ്വീകരിച്ചിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article